തിരുനവനന്തപുരം: പോളിങ്ങ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയ സംഭവം വിവാദത്തിൽ. വോട്ട് ആരംഭിക്കുന്ന സമയം 7 മണിയാണെങ്കിലും 6.55 ന് വോട്ട് രേഖപ്പെടുത്തിയതായാണ് പരാതി ഉയർന്നിരിക്കുന്നത്.മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ അക്കര എംഎ‍ൽഎ രംഗത്തെത്തി.

ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അനിൽ അക്കരെ വ്യക്തമാക്കി. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിങ്ങിന്റെ ഔദ്യോഗിക സമയം. അതിന് മുമ്പ് വോട്ട് രേഖപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണെന്നും എം എൽ എ പറഞ്ഞു. തെക്കും തറ കല്ലംമ്പാറ ബൂത്തിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് തിരഞ്ഞെടുപ്പ് ഏജന്റ് പോളിങ്ങ് ഓഫീസർക്ക് പരാതിനൽകിയിട്ടുണ്ട്.

അതേസമയം പ്രിസൈഡിങ് ഓഫീസർ ക്ഷണിച്ചിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ വിശദീകരണം നൽകേണ്ടത് അവരാണെന്നാണ് വിവാദത്തിൽ മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.