ന്യൂഡൽഹി: ഡൽഹി സ്വദേശിനിയായ പതിനഞ്ച് വയസ്സുകാരി പെൺകുട്ടിയെ ആഗ്രയിലെത്തിച്ച് വിൽപന നടത്തിയ രണ്ട് പ്രതികൾ അറസ്റ്റിൽ. പെൺകുട്ടിയെ 60,000 രൂപയ്ക്കാണ് വിൽപന നടത്തിയത്. പിന്നീട് രാജസ്ഥാനിൽ നിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി.

രാജസ്ഥാനിലെ സികാർ എന്ന സ്ഥലത്തെ ഗോപാൽ ലാൽ എന്നയാളുടെ വീട്ടിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സെപ്റ്റംബർ 16 മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. പ്രത്യേക അന്വേഷണ സംഘം ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ കണ്ടെത്താനായത്. ഇവരിൽ നിന്ന് സുപ്രധാനമായ ചില വിവരങ്ങൾ ലഭിച്ചിരുന്നു.

പ്രദേശവാസിയായ നീരജ് എന്ന യുവാവുമായി പെൺകുട്ടി പരിചയത്തിലായിരുന്നു. ഇയാളും മുസ്‌കാൻ എന്ന മറ്റൊരു യുവാവും ചേർന്നാണ് പെൺകുട്ടിയെ ആഗ്രയിലെത്തിച്ച് 60,000 രൂപയ്ക്ക് ഗോപാൽ ലാലിന് വിൽക്കുകയായിരുന്നു. ഇതിൽ 30,000 രൂപ നീരജ് കൈപ്പറ്റി. നീരജിന്റെയും മുസ്‌കാന്റെയും മറ്റൊരു കൂട്ടാളിയായ ശീതളിന്റെ വീട്ടിലെത്തിച്ചായിരുന്നു വിൽപന. ഇയാളിൽ നിന്നും പണം പിടിച്ചെടുത്തു.