തൃശൂർ: വേളൂക്കര പട്ടേപ്പാടത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നു വയസുകാരൻ ആരോൺ ഹെവന്റെ മൃതദേഹം കണ്ടെത്തി. ആനയ്ക്കൽ അമ്പലത്തിന് സമീപം ബ്ലോക്ക് താണിത്തുകുന്ന് റോഡിൽ തോടിന് കുറുകെ സ്ഥാപിച്ചിരുന്ന ചീപ്പിലാണ് കുട്ടിയുടെ മൃതദേഹം തടഞ്ഞിരുന്നത്.

ഫയർഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ് അംഗങ്ങൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 11ഓടെ ആരംഭിച്ച തിരച്ചിലിൽ വൈകീട്ട് ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. പട്ടേപ്പാടം എസ്.എൻ.ഡി.പി ബ്ലോക്ക് ജംഗ്ഷൻ റോഡിൽ ആനയ്ക്കതോട്ടിന് സമീപം താമസിക്കുന്ന അലങ്കാരത്ത്പറമ്പിൽ ബെൻസിലിന്റെയും ബെൻസിയുടെയും മകനായ ആരോൺ ഹെവൻ ഞായറാഴ്‌ച്ച രാവിലെയാണ് ഒഴുക്കിൽപ്പെട്ടത്.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തോട്ടിൽ ശക്തമായ കുത്തൊഴുക്കുണ്ടായതിനാൽ കുട്ടിയെ രക്ഷിക്കാനായില്ല. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബെൻസിലിന്റെയും ബെൻസിയുടെയും ഏക മകൻ ആണ് ആരോൺ ഹെവൻ.