മുംബൈ: ഒരു വർഷം മുൻപ് 29കാരനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടി മഹാരാഷ്ട്ര പൊലീസ്. 29കാരനായ ​ഗണേശ് എന്ന യുവാവിനെ കൊലപ്പെടുത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഔറംഗബാദിന് സമീപമുള്ള ഗംഗാപൂരിൽ 2019 ഒക്ടോബർ മുതലാണ് ഗണേശിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സച്ചിൻ, രവീന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.

വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് യുവാവിന് വേണ്ടി വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതിനിടെ, സച്ചിനും രവീന്ദ്രയ്ക്കും യുവാവിന്റെ തിരോധാനത്തിൽ പങ്കുള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തി. കഴുത്തുഞെരിച്ച് കൊന്ന ശേഷം മൂന്നടി ആഴമുള്ള കുഴിയിൽ മൃതദേഹം മറവ് ചെയ്യുകയായിരുന്നുവെന്ന് ഇരുവരുടെയും കുറ്റസമ്മത മൊഴിയിൽ പറയുന്നതായി പൊലീസ് പറയുന്നു.

രവീന്ദ്രയുടെ ബന്ധുവിന്റെ കൃഷിയിടത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. സച്ചിന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുള്ളതായി ഗണേശ് അറിഞ്ഞു. തുടർന്ന് ഗണേശ് സ്ത്രീയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇരുവരും പറഞ്ഞു. ഇരുവരും ഗണേശിനെ വിളിച്ച് കാണണമെന്ന് പറഞ്ഞു. ഇതനുസരിച്ച് പറഞ്ഞ സ്ഥലത്തെത്തിയ ഗണേശിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് പറയുന്നു.