കൊച്ചി: കേരളത്തിലേക്കു വൻതോതിൽ രാസലഹരി മരുന്നുകളെത്തിക്കുന്നത് അനൂപ് മുഹമ്മദ് കണ്ണിയായ ബെംഗളൂരു റാക്കറ്റാണെന്ന രഹസ്യ വിവരം കേരള പൊലീസ് മുക്കി. കൊച്ചിയിൽ 2015 മെയ്‌ 26നു ലഹരിമരുന്നു കേസിൽ അറസ്റ്റിലായ മിഥുൻ സി.വിലാസ് വ്യക്തമായ സൂചനകൾ നൽകിയിരുന്നു. ഡിസ്‌ക് ജോക്കിയായിരുന്നു മിഥുൻ.

കേരളത്തിലെ നിശാപാർട്ടികൾക്കു കൊക്കെയ്ൻ, എൽഎസ്ഡി അടക്കമുള്ള രാസലഹരികൾ വൻതോതിൽ എത്തിക്കുന്നതു അനൂപിന്റെ സംഘമാണെന്നാണ് അറസ്റ്റിലായ മിഥുൻ 5 വർഷം മുൻപു വെളിപ്പെടുത്തിയത്. ഇതിനൊപ്പം മറ്റു ചിലരുടെ പേരുകൾ കൂടി പറഞ്ഞു. ഇതു കേട്ടതോടെ അന്വേഷണ ഉദ്യോഗസ്ഥൻ മിഥുനെ മർദിച്ചു. ഈ അന്വേഷണ ഉദ്യോഗസ്ഥൻ എഴുതി തയാറാക്കിയ മൊഴിക്കു താഴെ മിഥുൻ ഒപ്പിട്ടുകയും ചെയ്തു.

നിശാപാർട്ടിക്കിടയിൽ അറസ്റ്റിലായ മിഥുൻ, തങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയ വിവരം ചോർന്നു കിട്ടിയ അനൂപിന്റെ സംഘത്തലവൻ അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണിൽ വിളിച്ചു പൊലീസ് കസ്റ്റഡിയിലായിരുന്ന മിഥുനോടു വധഭീഷണി മുഴക്കുകയും ചെയ്തു. അങ്ങനെ പൊലീസും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള കള്ളക്കളിക്കും തെളിവ് കിട്ടുകയാണ്. ഇതേ കുറിച്ച് ഇപ്പോൾ കേസ് അന്വേഷിക്കുന്ന കേന്ദ്ര നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്കു (എൻസിബി) വിവരം ലഭിച്ചിട്ടുണ്ട്.

സീരിയൽ നടി ഡി.അനിഖ, അനൂപ് എന്നിവർക്കൊപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രൻ തന്നെ അനൂപിനു പരിചയപ്പെടുത്തിയതു 'ഡിജെ കോക്കാച്ചി' എന്നറിയപ്പെടുന്ന മിഥുൻ, ഹക്കിം എന്നീ സുഹൃത്തുക്കളാണെന്ന് എൻസിബിക്കു മൊഴി നൽകിയിട്ടുണ്ട്. ഗോവയിലെ പുതുവർഷാഘോഷങ്ങൾക്കിടയിൽ 2015ലാണു മിഥുൻ, ഹക്കിം എന്നിവർക്കൊപ്പമുണ്ടായിരുന്ന അനൂപിനെ പരിചയപ്പെട്ടതെന്നാണ് മൊഴി.

ഗോവയിൽ നിന്നു കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കു വൻതോതിൽ ലഹരി കടത്തുന്ന റാക്കറ്റിൽ റിജേഷ് അംഗമായതും അങ്ങനെയാണ്. റിജേഷിന്റെ മൊഴികളിൽ കൊച്ചി സ്വദേശിയായ മിഥുനെ കുറിച്ചു പരാമർശമുള്ള സാഹചര്യത്തിൽ കേസ് അന്വേഷിക്കുന്ന എൻസിബി ഇയാളേയും ചോദ്യം ചെയ്യും. ഈ മൊഴി കേസിൽ നിർണ്ണായകമാകും. 2015ലെ കേസിനെ കുറിച്ചും അന്വേഷിക്കും.

2015ൽ പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരിപ്പാർട്ടിയുടെ മുഖ്യ സൂത്രധാരനിൽ നിന്ന് പൊലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലഹരിപ്പാർട്ടി മാത്രമല്ല, പഞ്ചനക്ഷത്ര പെൺവാണിഭ സംഘവുമായും മിഥുൻ എന്ന കോക്കാച്ചിക്ക് ബന്ധമുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. സിനിമയിലെ പല പ്രമുഖർക്കും ഒപ്പം ലഹരി മരുന്നുകൾ ഉപയോഗിച്ചതായി കോക്കാച്ചി മൊഴി നൽകി. സിനിമാ മേഖലയിലേയും അല്ലാതേയും ഉള്ള സ്ത്രീകൾക്ക് ഏത് തരത്തിലുള്ള മയക്കുമരുന്നുകളോടാണ് പ്രിയമെന്നും കോക്കാച്ചി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

സിനിമ നടിമാർ ഉൾപ്പെടെ ഉള്ളവരാണത്രെ ഇത്തരം പെൺവാണിഭ സംഘങ്ങളിൽ ഉള്ളത്. ഇവരുമായി മിഥുൻ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. സിനിമ രംഗത്തും അല്ലാതെയും ഉള്ള മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഏറെ പ്രിയം എൽഎസ്ഡിയും ആംപ്യൂളുകളും ആണെന്നാണ് മിഥുൻ അന്ന് വെളിപ്പെടുത്തിയത്. മിഥുൻ സി വിലാസ് എന്ന ചെറുപ്പക്കാരൻ കോക്കാച്ചിയായതുകൊക്കെയ്ൻ വിൽപനയിലൂടെ ആണെന്നും കണ്ടെത്തി. കൊക്കെയ്ൻ കേസുമായി ബന്ധപ്പെട്ട ഉയർന്ന് കേട്ട സിനിമാ നിർമ്മാതാവുമായി കോക്കാച്ചിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു.

മിഥുൻ സി വിലാസ് എന്ന ചെറുപ്പക്കാരനെ കോക്കാച്ചിയായി വളർത്തിയത് വിവാദ നിർമ്മാതാവാണെന്ന് ആക്ഷേപമുണ്ട്. ലഹരിപ്പാർട്ടി പൊലീസ് പിടിച്ച സംഭവത്തിൽ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയന്റെ പേര് പുറത്ത് വിട്ടതും അന്ന് വിവാദമായിരുന്നു.