ഐസ്വാൾ: ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ജനസംഖ്യാ വർധനവ് വലിയ പ്രതിസന്ധിയായി നിലനിൽക്കുകയാണ്. ഇതിനിടെയാണ് ഒരു വടക്കു കിഴക്കൻ സംസ്ഥാനം ഇതിൽനിന്നെല്ലാം വ്യത്യസ്തമാകുന്നത്. കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപം നൽകാനൊരുങ്ങുകയാണ് മിസോറം. ഇക്കാര്യം മിസോറാം മന്ത്രി പ്രഖ്യാപിച്ചു. കായിക മന്ത്രി റോബർട്ട് റൊമാവിയ റോയ്തെയാണ് തന്റെ നിയോജക മണ്ഡലത്തിൽ ഏറ്റവുമധികം കുട്ടികളുള്ള രക്ഷിതാവിന് പാരിതോഷികം പ്രഖ്യാപിച്ചത്. ജനസംഖ്യാപരമായി പരിമിതമായ മിസോ സമുദായങ്ങൾക്കിടയിൽ ജനസംഖ്യാവർധനവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്.

ഞായറാഴ്ച ഫാദേഴ്സ് ഡേയോടനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാൾ ഈസ്റ്റ്-2 വിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നൽകുമെന്ന് റോയ്തെ അറിയിച്ചത്. എന്നാൽ പാരിതോഷികം ലഭിക്കാൻ എത്ര കുട്ടികൾ വേണമെന്ന കാര്യത്തിൽ മന്ത്രി സൂചന നൽകിയിട്ടില്ല. കൂടാതെ, പാരിതോഷികം ലഭിക്കുന്ന വ്യക്തിക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകുമെന്നും മന്ത്രി തിങ്കളാഴ്ച പ്രസ്താവിച്ചു.

റോയ്തെയുടെ മകന്റെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കൺസൾട്ടന്റ് സ്ഥാപനമാണ് പാരിതോഷികത്തിന്റെ ചെലവ് വഹിക്കുന്നത്. പ്രത്യുത്പാദനനിരക്കും ജനസംഖ്യാ വളർച്ചാ നിരക്കും മിസോ ജനതക്കിടയിലെ കുറഞ്ഞു വരുന്നത് ആശങ്ക ജനിപ്പിക്കുന്ന വസ്തുതയാണെന്ന് റോയ്തെ പറഞ്ഞു. ജനസംഖ്യയിൽ കാലക്രമേണയുണ്ടായ കുറവ് സംസ്ഥാനത്തിന്റെ പല മേഖലകളിലുമുള്ള വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജനസംഖ്യയിലുണ്ടാകുന്ന കുറവ് മിസോ ജനതയുടെ അതിജീവനവും വികസനവും കൂടുതൽ അസാധ്യമാക്കുമെന്നും റോയ്തെ പറഞ്ഞു.

ജനസംഖ്യാ വർധനവ് ലക്ഷ്യമാക്കി മിസോറാമിൽ ചില ക്രൈസ്തവ ആരാധനാലയങ്ങളും യങ് മിസോ അസ്സോസിയേഷൻ പോലുള്ള സാമൂഹിക സംഘടനകളും ബേബി ബൂം പോലുള്ള നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2011 ലെ ജനസംഖ്യാകണക്കനുസരിച്ച് 10,91,015 പേരാണ് മിസോറാമിലുള്ളത്. സംസ്ഥാനത്തിന്റെ വലിപ്പം ഏകദേശം 21,087 ചതുരശ്ര കിലോമീറ്ററാണ്. ഓരോ ചതുരശ്ര കിലോമീറ്ററിലും 52 പേർ മാത്രമാണ് അധിവസിക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങളിൽ അരുണാചൽ പ്രദേശിന് പിന്നിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് മിസോറാം.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ജനസംഖ്യാനിയന്ത്രണ നയങ്ങളും പദ്ധതികളും പ്രാവർത്തികമാക്കുന്നതിനിടെയാണ് മിസോറാമിൽ വിരുദ്ധമായ നിലപാട് ജനപ്രതിനിധിയിൽ നിന്നുണ്ടായിരിക്കുന്നത്. അയൽസംസ്ഥാനമായ അസമിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാരാനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ നയം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. കൂടാതെ കുടിയേറ്റ മുസ്ലിങ്ങളോട് ജനസംഖ്യ നിയന്ത്രിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ നിർദേശിക്കുകയും ചെയ്തു.