കോഴിക്കോട്: താലിബാനെതിരായി ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ എം.കെ മുനീർ എംഎ‍ൽഎയ്ക്ക് വധഭീഷണി. ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് കത്തിൽ പറയുന്നത്. ടൈപ്പ് ചെയ്ത നിലയിൽ തപാലിലാണ് കത്ത് ലഭിച്ചത്.

'ഫേസ്‌ബുക്ക് പോസ്റ്റ് ഉടൻ പിൻവലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലിം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളിൽ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ നിന്നേയും കുടുംബത്തേയും തീർപ്പ് കൽപിക്കുമെന്നും ഭീഷണിക്കത്തിൽ പറയുന്നു.

കുറെ കാലമായി മുസ്ലിം വിരുദ്ധതയും ആർഎസ്എസ് സ്നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയിൽ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരൻ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷാകാൻ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തിൽ പറയുന്നുണ്ട്. മുസ്ലിം വിരോധിയും ആർഎസ്എസ് സ്‌നേഹിയുമാണ് മുനീറെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. താലിബാൻ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. മുസ്ലിം ലീഗിന്റെ ഔദ്യോഗിക പ്രതികരണം വരുന്നതിന് മുന്നെ തന്നെ താലിബാന് എതിരായ ഫേസ്‌ബുക്ക് പോസ്റ്റിട്ടത് എം.കെ മുനീറായിരുന്നു.

പൊലീസ് മേധാവിക്ക് കത്തിന്റെ പകർപ്പ് സഹിതം പരാതി നൽകിയെന്ന് എം കെ മുനീർ പറഞ്ഞു. താലിബാനെതിരായ നിലപാടിൽ ഉറച്ചു നിൽക്കുന്നു. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കും.തനിക്കെതിരെ സൈബർ ആക്രമണങ്ങൾ ഇപ്പോഴും ഉണ്ട് എന്നും മുനീർ പറഞ്ഞു. സൈബർ ആക്രമണങ്ങൾ എപ്പോഴുമുണ്ടെന്നും പൊലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലിബാന് മാറ്റം വന്നെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുനീർ പങ്കുവച്ചു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത എന്നും കടന്നു പോയിട്ടുള്ളത്.

ഇപ്പോഴിതാ അശനിപാതം പോലെ അവർക്കു മീതെ വീണ്ടും താലിബാൻ എന്ന വിപത്ത് വന്നു ചേർന്നിരിക്കുന്നു.

മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാൻ. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും പേരിൽ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതവുമാണ്. വിശ്വാസത്തിന്റെ ഏത് തലങ്ങൾ വെച്ച് നോക്കിയാലും താലിബാൻ മനുഷ്യവിരുദ്ധമാണ്. എതിർക്കപ്പെടേണ്ടതാണ്.

കൂട്ടപലായനം ചെയ്യുന്ന,ജീവനും കൊണ്ടോടുന്ന മനുഷ്യരെ എങ്ങനെയാണ് നാം അഭിസംബോധനം ചെയ്യുക..?

താലിബാനെ ഭയന്നാണ് അവർ സ്വജീവനും കൊണ്ടോടുന്നത്. അവരുടെ സ്ഥാനത്ത് നാം നമ്മെ ഒന്ന് സങ്കല്പിച്ചു നോക്കുക. ഈ കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആയിരക്കണക്കിന് സാധാരണ വിശ്വാസികളെയാണ് താലിബാൻ വധിച്ചത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോവുക, സ്ത്രീകൾ സ്‌കൂളിൽ പോവരുത്, ജോലി ചെയ്യരുത് തുടങ്ങിയ അവസ്ഥയാണ് അഫ്ഗാനിൽ താലിബാൻ ഉണ്ടാക്കിയത്.

സാമ്രാജ്യത്വ താല്പര്യങ്ങൾ ജന്മം നൽകിയ താലിബാൻ പിന്നീട് അഫ്ഗാൻ ജനതക്കു മീതെ പതിച്ച വിപത്തായി മാറുന്നതാണ് ലോകം കണ്ടത്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങൾ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

താലിബാൻ പ്രതിനിധാനം ചെയ്യുന്ന വിവേചനത്തിന്റെ ഹിംസാത്മക പ്രത്യയ ശാസ്ത്രത്തെ ഒരർത്ഥത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യരെ വിഭജിക്കുന്ന ഒരു ഫാഷിസ്റ്റ് വർഗീയവാദത്തോടും സന്ധി ചെയ്യുന്ന പ്രശ്നമില്ല.

ഏതൊരു തീവ്രതയെയും എതിർക്കുന്ന പ്രത്യേയശാസ്ത്രമാണ് ഇസ്ലാം. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാൻ ആർക്കാണ് സാധിക്കുക!

അഫ്ഘാൻ ജനതയോട് ഐക്യപ്പെടുന്നു. അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ലോകം മുന്നോട്ട് വരട്ടെ...