ചെന്നൈ: എംഎ‍ൽഎ. ഓഫീസ് കോവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്കും വാക്സിനേഷനും വേണ്ടിയുള്ള ആശുപത്രിയാക്കി മാറ്റി ഡി.എം.കെ എംഎ‍ൽഎ. വിലാത്തികുളം എംഎ‍ൽഎ. യായ മാർക്കണ്ഡേയനാണ് തന്റെ ഓഫീസ് കോവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്കായി വിട്ടുനൽകിയത്.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരിൽ ആരംഭിച്ച ആശുപത്രി തൂത്തൂക്കുടി എംപി.യായ കനിമൊഴിയാണ് ഉദ്ഘാടനം ചെയ്തത്.തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ മതിയായ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാതെ കഷ്ടപ്പെടുകയാണെന്നും അതുകൊണ്ടു കൂടിയാണ് എംഎ‍ൽഎ. ഓഫീസ് ആശുപത്രിയായി ഉയർത്താൻ തീരുമാനിച്ചതെന്നും മാർക്കണ്ഡേയ പറഞ്ഞു. താൻ അധികാരത്തിലിരിക്കുന്ന അഞ്ച് വർഷവും ഈ ഓഫീസ് ആശുപത്രിയായി തന്നെ തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.

'ഭൂരിപക്ഷം ഗ്രാമീണ ജനത ജീവിക്കുന്നയിടമാണ് എന്റെ നിയോജക മണ്ഡലം. ഇവിടുത്തെ സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രി കോവിഡ് സെന്ററായി മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് മറ്റു രോഗികൾക്ക് ചികിത്സയ്ക്കായി പോകാൻ വേറേ ഇടമില്ല. അതുമാത്രമല്ല കോവിഡ് വാക്സിനേഷനായി കുറേയധികം ദൂരം പോകേണ്ട സ്ഥിതിയാണ്. അതുകൊണ്ടാണ് ഇവിടുത്തെ എന്റെ ഓഫീസ് ഒരു ചെറിയ ആശുപത്രിയായി ഉയർത്താൻ തീരുമാനിച്ചത്. ടൗണിൽ തന്നെയുള്ള ആശുപത്രിയായതിനാൽ നിരവധി പേർക്ക് വേഗം എത്താൻ സാധിക്കുന്നു. ഏകദേശം 200ലധികം പേർ ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു,' മാർക്കണ്ഡേയ പറഞ്ഞു.