കട്ടപ്പന: രാജ്യത്തെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയും വങ്കനുമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന് വൈദ്യുതി മന്ത്രി എംഎം മണി. കള്ള കാവിയുടുത്ത പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥെന്നും ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാൻ എന്ത് യോഗ്യതയാണുള്ളതെന്നും മണി ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മണിയാശാന്റെ പ്രതികരണം. ഉത്തർപ്രദേശിലെ പാവപ്പെട്ട ദളിത്‌ പെൺകുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവർക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും എം എം മണി കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്നലെ കാസർകോട് നിന്നും ഫ്ലാഗ് ഓഫ് ചെയ്തത് യോഗി ആദിത്യനാഥാണ്. ഉദ്ഘാടന പ്രസംഗത്തിൽ എൽഡിഎഫ് സർക്കാരിനും യുഡിഎഫിനുമെതിരെ അതിരൂക്ഷ വിമർനമാണ് യോഗി നടത്തിയത്. ദേശസുരക്ഷയ്ക്കായി കേരളം ഭരിച്ച ഇടതു-വലതു സർക്കാരുകൾ ഒന്നും തന്നെ ചെയ്തില്ലെന്നും അവർ കേരളത്തിൽ വിഭാഗീയതയും വർഗീയതയും വളർത്തുകയാണെന്നും യോഗി ആരോപിച്ചിരുന്നു. ലൗ ജിഹാദിനെ പിന്തുണയ്ക്കുന്നവർക്ക് കേരളത്തിൽ സഹായം ലഭിച്ചപ്പോൾ ഉത്തർപ്രദേശ് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.