ഇടുക്കി: എസ് രാജേന്ദ്രനെ പുറത്താക്കാൻ സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ ദേവിക്കുളം മുൻ എം എൽ എയെ പരിഹസിച്ച് മുൻ മന്ത്രി എം എം മണി. രാജേന്ദ്രൻ പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയലല്ല പാർട്ടിക്കാരുടെ പണിയെന്നും ഉചിതമായ സമയത്ത് പാർട്ടി തന്നെ മറുപടി നൽകുമെന്നും മണി പറഞ്ഞു, രാജേന്ദ്രൻ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. അവസാനം പാർട്ടി മറുപടി പറഞ്ഞോളും. രാജേന്ദ്രന്റെ പുതിയ സിദ്ധാന്തം കാൾ മാർക്സിന്റെ സംഭാവന പോലെയല്ലേ. ചുമ്മാ ഞാൻ വല്ലതും പറഞ്ഞുപിടിപ്പിക്കും. അയാൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അതിനെല്ലാം പ്രതികരിക്കലാണോ ഞങ്ങളുടെ പണി. സമയമാകുമ്പോൾ പ്രതികരിക്കും,' എം എം മണി പറഞ്ഞു.

അതേസമയം തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സി പി എമ്മിന് അധികാരമുണ്ടെന്നും തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകിയില്ലെന്ന ആരോപണം ശരിയല്ലെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു. മറ്റൊരു പാർട്ടിയിലേയ്ക്ക് പോകുന്നത് ഇപ്പോൾ ചിന്താഗതിയിൽ ഉള്ള കാര്യമല്ലെന്ന് പറഞ്ഞിരുന്നെങ്കിലും സിപിഐയുടെ വോട്ട് കൂടെ ലഭിച്ചതിനാലാണ് താൻ ജയിച്ചതെന്നും രാജേന്ദ്രൻ സൂചിപ്പിച്ചു.