തലശേരി: സായുധ കലാപം അവസാനിപ്പിച്ചു മുഖ്യധാരയിൽ വരാമെന്ന് അറിയിച്ച മാവോയിസ്റ്റുകളുടെ കാര്യത്തിൽ ആഭ്യന്തര വകുപ്പ് ഉടൻ തീരുമാനമെടുക്കുമെന്ന് സൂചന. ഈ വിഷയത്തിൽ സർക്കാർ നിലപാട അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കാൻ ഒരുങ്ങുന്നത്. സർക്കാർ അഭിഭാഷകൻ ഇതിനായി കോടതിയിൽ സത്യവാങ്മൂലം നൽകും.

വസന്തത്തിന്റെ ഇടിമുഴക്കം തീർത്ത് പശ്ചിമഘട്ടം മലനിരകളിൽ ഭരണകൂടത്തിനെതിരെ സായുധ സമരം നടത്തി വരുന്ന മാവോവാദികൾ ജനാധിപത്യ വഴികളിലെക്ക് കടന്നു വരുന്നത് സർക്കാരിന് ആശ്വാസമേകിയിരിക്കുകയാണ്. കബനീ ദളത്തിന് നേതൃത്വം നൽകുന്ന മാവോയിസ്റ്റുകളാണ് സർക്കാരിന്റെ പുനരധിവാസ പദ്ധതികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് കോടതിയിൽ കത്തു നൽകിയത്.ഇതോടെ ദക്ഷിണേന്ത്യയിൽ ഏറ്റവും ശക്തിയേറിയ ദളമായ കബനി ദുർബലമായിരിക്കുകയാണ്.

മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ സെക്രട്ടറി കർണാടക ശൃംഗേരി നെൻ മാരു എസ്റ്റേറ്റിലെ ബി.ജി കൃഷ്ണമൂർത്തി (വിജയ് - 47 ) കബനീ ദളം അംഗം ചിക്മംഗളുര് ജെറേ മന ഹ ള്ളുവള്ളിയിലെ സാവിത്രി (രജിത ബ 33) എന്നിവരാണ് ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തുനൽകിയത് മാവോവാദി ബന്ധം അവസാനിപ്പിച്ച് ജനാധിപത്യ സംവിധാനവുമായി സഹകരിക്കാൻ തയ്യാറാണെന്നറിയിച്ച് കൃഷ്ണമൂർത്തി ഇംഗ്‌ളീഷിലും സാവിത്രി കന്നടയിലുമാണ് കത്ത് നൽകിയത്.

ഇതു സംബന്ധിച്ച് ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ വിശദറിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. കണ്ണുർ ജില്ലയിലെ മലയോര പ്രദേശമായ ആറളം, കരിക്കോട്ടക്കരി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ രണ്ടു പേരെയും കഴിഞ്ഞ വർഷം നവംബർ പത്തിന് കർണാടകയിലെ മഥുർ വനം ചെക്‌പോസ്റ്റിനു സമീപത്തുനിന്നാണ് എ.ടി.എസ് പിടികൂടിയത് - ഇരിട്ടി അയ്യൻകുന്ന് ഉരുപ്പും കുറ്റിയിലെ വീടുകളിൽ 2017 മാർച്ച് 20ന് രാത്രി അതിക്രമിച്ച കയറി തോക്കു ചൂണ്ടി അരിയും സാധനങ്ങളും ഭീഷണിപ്പെടുത്തി വാങ്ങുകയും മാവോവാദി ലഘുലേഖ വിതരത്തം ചെയ്യുകയും ചെയ്തുവെന്ന കേസിലാണ് കൃഷ്ണമൂർത്തിയെ പിടികൂടിയത്.

ആറളം ഫാം പതിമൂന്നാം ബ്‌ളോക്കിലെ ഒരു വീട്ടിൽ 2020 ഫെബ്രുവരി 24 ന് രാത്രി അതിക്രമിച്ചു കയറി അരിയും പച്ചക്കറിയുമെടുത്തു കൊണ്ടുപോയ കേസിലെ നാലാം പ്രതിയാണ് സാവിത്രി 'ഭരണകൂടത്തിന് മുൻപിൽ ആയുധം വെച്ചു കീഴടങ്ങുന്ന മാവോവാദികൾക്കായി 2018 ലാണ് കേന്ദ്ര സർക്കാർ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്.

കീഴടങ്ങുന്നവർക്ക് ജീവിക്കാൻ വേണ്ടുന്ന ധനസഹായവും ജോലിയുമടക്കം പുനരധിവാസ പദ്ധതിയിലുണ്ട്. തലശേരി കോടതിയിൽ സായുധ സമരം അവസാനിപ്പിച്ചു കീഴടങ്ങുന്നുവെന്ന് കത്തുനൽകിയ മാവോവാദികൾക്കായി കോടതി ആഭ്യന്തര വകുപ്പിനോട് നിലപാട് ആരാഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ ഉടൻ മറുപടി നൽകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

നേരത്തെ കബനീ ദളം ഡെപ്യൂട്ടി കമാൻഡന്റ് പുൽപ്പള്ളി അമര കുനി പണിക്കപ്പറമ്പിൽ ലിജേഷ് എന്ന രാമു (37) കഴിഞ്ഞ വർഷം പൊലിസിന് മുൻപാകെ കീഴടങ്ങിയിരുന്നു.സംസ്ഥാനത്ത് മാവോയിസ്റ്റുകൾക്ക് ഏറെ ശക്തിയുള്ള ദളമാണ് കമ്പനി. തുടർച്ചയായി എസ്. ടി.എസ് നടത്തുന്ന വേട്ടക്കാരണം കബനീ ദളം ദുർബലമായി കൊണ്ടിരിക്കുകയാണ്.