കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കാവെയാണ് മമതയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചത്. മമത ജയ് ശ്രീറാം വിളി മുഴക്കിയാൽ അസ്വസ്ഥയാകുമെന്നും ദേശവിരുദ്ധ മുദ്രാവാക്യങ്ങളിൽ പ്രതികരിക്കുന്നില്ലെന്നും മോദി പറഞ്ഞു.

'നിങ്ങൾ വികസനത്തെക്കുറിച്ച് ചോദിച്ചാൽ മമത അസ്വസ്ഥയാകും, ജയ് ശ്രീറാം മുഴക്കിയാൽ അസ്വസ്ഥയാകും, എന്നാൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയെപ്പറ്റി ഒരക്ഷരം മിണ്ടില്ല. ദേശവിരുദ്ധ മുദ്രാവാക്യങ്ങളെക്കുറിച്ചും മിണ്ടില്ല. ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് മമത പ്രതികരിച്ചിട്ടുണ്ടോ?'- മോദി ചോദിച്ചു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും മോദി അവകാശപ്പെട്ടു. ബംഗാൾ ഒരുപാട് പിന്നിലാണ്. മമത ബാനർജിയുടെ പത്ത് വർഷ ഭരണകാലത്തിൽ അഴിമതി മാത്രമേ നടന്നിട്ടുള്ളു എന്നും മോദി പറഞ്ഞു.

നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ചോദിച്ചാൽ മമത അസ്വസ്ഥയാകും. ഭാരത് മാതാ കി ജയ് എന്ന് കേട്ടാൽ അവർക്ക് ദേഷ്യം വരും.' മോദി പറഞ്ഞു.