ന്യൂഡൽഹി: കർഷക സമരത്തിൽ രാഹുൽ ഗാന്ധി പങ്കാളിയായതിന് പിന്നാലെ രാഹുലിനെതിരെ വിമർശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ തലസ്ഥാനത്തുള്ള ചിലർ തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മോദി വിമർശിച്ചു. രാജ്യത്ത് ജനാധിപത്യമില്ലെന്നും പ്രധാനമന്ത്രിയെ എതിർക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നുമുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു. ഈ വിമർശനത്തിന് മറുപടിയാണ് മോദി നൽകിയത്.

കേന്ദ്രഭരണപ്രദേശത്ത് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മോദി.'ഡൽഹിയിലുള്ള ചിലർ തന്നെ എല്ലായ്‌പ്പോഴും പരിഹസിക്കുകയാണ്. ജനാധിപത്യത്തിന്റെ പാഠങ്ങൾ പഠിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ജമ്മു കശ്മീരിലെ ജില്ലാ വികസ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.' - മോദിയുടെ വാക്കുകൾ ഇങ്ങനെ.

'ജനാധിപത്യത്തിന്റെ പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണം. സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടുപോലും പുതുച്ചേരിയിൽ ഭരണം കയ്യാളുന്ന പാർട്ടി ഇതുവരെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. അതേസമയം ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശമായി ഒരു വർഷത്തിനകം തദ്ദേശ തെരഞ്ഞെടുപ്പ് നടന്നു.' -കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ഒരേ പോലെ പരോക്ഷമായി വിമർശിച്ച് മോദി പറഞ്ഞു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് ജമ്മു കശ്മീരിലെ ജനങ്ങൾ വഹിച്ച പങ്കിന് മോദി നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചത്. രാജ്യത്ത് ജനാധിപത്യം ഇല്ലായെന്ന് പറഞ്ഞ രാഹുൽ പ്രധാനമന്ത്രിയെ എതിർക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണെന്നും ആർഎസ്എസ് മേധാവിയുടെ ഭാഗത്ത് നിന്ന് അത്തരം വീഴ്ച സംഭവിച്ചാൽ അദ്ദേഹത്തിന് പോലും രക്ഷയില്ലെന്നുമാണ് വിമർശിച്ചത്. ഇതിന് പിന്നാലെയാണ് മോദിയുടെ മറുപടി.