കൊച്ചി: കോവിഡ് പ്രതിരോധ വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്ന് കോടതി ചോദിച്ചു. നൂറുകോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരന് ഉള്ളതെന്നു കോടതി ചോദിച്ചു. ഇപ്പോഴത്തെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം പീറ്ററാണ് ഹർജി നൽകിയത്.

'അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്, അമേരിക്കയുടേതല്ല. ഏതെങ്കിലും കുറുക്കുവഴികളിൽ കൂടിയല്ല മോദി പ്രധാനമന്ത്രിയായത്. ജനങ്ങൾ തെരഞ്ഞെടുത്തിട്ടാണ്.' ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. എന്തിനാണ് ഹർജിക്കാൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നതെന്നും സ്ഥാപനത്തിൽ നിന്ന് നെഹ്റുവിന്റെ പേര് നീക്കം ചെയ്യാൻ നിലപാട് എടുക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു.

നിങ്ങൾക്ക് രാഷ്ട്രീയ വിയോജിപ്പുകളുണ്ടാകാം. പക്ഷേ വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം വേണ്ടെന്ന് പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല'-ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സർക്കാർ ക്യാമ്പയിനുകളിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രം വയ്ക്കാൻ പാടുള്ളതല്ലെന്നും ഇത് പൗരന്റെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും പീറ്റർ ഹർജിയിൽ പറയുന്നു. പൊതു പണം ഉപയോഗിച്ചുകൊണ്ടുള്ള സർക്കാർ ക്യാമ്പയിനുകളെ കുറിച്ചുള്ള സുപ്രീംകോടതി നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് പീറ്റർ ഹർജി സമർപ്പിച്ചത്.

വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത് നിർബന്ധിതമായിട്ടാണെന്ന് പരാതിക്കാരൻ വാദിച്ചു. ' മോദിയെ ടിവിയിൽ കാണുമ്പോൾ നിങ്ങൾ കണ്ണടയ്ക്കുമോ' എന്നായിരുന്നു കോടതിയുടെ മറുചോദ്യം. 'ടിവി കാണുമ്പോൾ എനിക്ക് കണ്ണടയ്ക്കാം. എന്നാൽ എന്റെ സർട്ടിഫിക്കറ്റ് എന്റെ സ്വകാര്യതയാണ്'-പീറ്റർ ഇതിന് മറുപടി നൽകി. മറ്റു രാജ്യങ്ങളിലെ വാക്സിൻ സർട്ടിഫിക്കറ്റുകൾ താൻ പരിശോധിച്ചെന്നും അതിലൊന്നും പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ വച്ചിട്ടില്ലെന്നും പീറ്റർ ചൂണ്ടിക്കാട്ടി. എന്നാൽ അവരുടെ പ്രധാനമന്ത്രിമാരെ കുറിച്ച് ആ രാജ്യങ്ങൾ അഭിമാനിക്കുന്നുണ്ടാകില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.