കൊൽക്കത്ത: നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പിൽ നേരിട്ടു ഏറ്റുമുട്ടുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി ഒരു വശത്ത് വലിയ റാലി നടത്തുമ്പോൾ മറുവശത്ത് പാചക വാതക വിലവർധനവിനെതിരെ പദയാത്രയുമായാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ ഡാർജിലിങ് മോറിൽനിന്നാണ് പദയാത്ര ആരംഭിച്ചത്.

കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുമ്പോഴാണ് പാചകവാതക വിലവർധനയ്ക്കെതിരെ മമതയുടെ പദയാത്ര എന്നത് ശ്രദ്ധേയമാണ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മോദി ഇതാദ്യമാണ് പശ്ചിമ ബെംഗാളിൽ റാലിയിൽ പങ്കെടുക്കുന്നത്.

പ്ലക്കാർഡുകളും എൽ.പി.ജി. സിലിണ്ടറുകളുടെ മാതൃകകളുമായി ആയിരക്കണക്കിന് ആളുകളാണ് മമതയുടെ റാലിയിൽ പങ്കെടുത്തത്. പദയാത്രയുടെ വീഡിയോ മമത ട്വിറ്ററിൽ പങ്കുവെച്ചിട്ടുമുണ്ട്. ഗ്യാസ് സിലിണ്ടറിന്റെ ആകൃതിയിലുള്ള പ്ലക്കാർഡും കയ്യിലേന്തിയാണ് മമത പദയാത്ര നയിക്കുന്നത്. തൃണമൂൽ കോൺഗ്രസ് എംപി. മിമി ചക്രവർത്തി ഉൾപ്പെടെയുള്ളവർ റാലിയിൽ പങ്കെടുക്കുന്നുണ്ട്.