മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് മോശം അഭിപ്രായങ്ങൾ പറഞ്ഞത് സിനിമ നിരൂപണം ചെയ്യാൻ അർഹതയില്ലാത്തവരെന്ന് മോഹൻലാൽ. സിനിമ റിലീസിന് പിന്നാലെ നിരവധി മോശം കമന്റുകൾ വന്നു. അത് വലിയ ചർച്ചയാവുകയും ചെയ്തു. എന്നാൽ അതെല്ലാം സിനിമ കാണാത്തവരാണ് ചെയ്തതെന്നും മോഹൻലാൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

മരക്കാർ കണ്ടവർക്ക് ഒരിക്കലും അത്തരം അഭിപ്രായങ്ങളോട് യോജിക്കാനാവില്ല. പ്രേക്ഷകർ സിനിമയെ നെഞ്ചിലേറ്റി എന്നത് തന്നെയാണ് ഏറ്റവും വലിയ അംഗീകാരമെന്നും മോഹൻലാൽ വ്യക്തമാക്കി.

മോഹൻലാലിന്റെ വാക്കുകൾ

'രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിച്ചു എന്നത് വലിയ അംഗീകാരമായി കാണുന്നു. ഇപ്പോൾ തിയേറ്റർ റിലീസിന് ശേഷം ആമസോൺ പ്രൈം വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് മരക്കാർ എത്തിക്കുകയാണ്. അത് തന്നെ വലിയൊരു അംഗീകാരമാണ്. ഈ സിനിമ മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും നമ്മൾ ഡബ്ബ് ചെയ്തിരുന്നു. അപ്പോൾ ഇന്ത്യ മുഴുവനും ഉള്ള ആളുകളും ലോകം മുഴുവനും ഉള്ള ആളുകളും ഈ സിനിമ കാണാൻ പോകുന്നു എന്നുള്ളത് തന്നെ വലിയ കാര്യമാണ്. തീർച്ചയായും മരക്കാറിനെ കുറിച്ച് ഏറ്റവും നല്ല കമന്റുകളാണ് ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

തുടക്കത്തിൽ സിനിമ കാണാത്ത ഒരുപാട് പേർ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചർച്ചകൾ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താൻ അർഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങൾ പറഞ്ഞത്. ഞങ്ങളൊക്കെ പത്ത് നാൽപ്പത് വർഷമായി സിനിമയിൽ നിൽക്കുന്ന ആളുകളാണ്. ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അർഹതയുള്ളവർ പറഞ്ഞാൽ നമുക്ക് അത് സമ്മതിക്കാം. പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേർ ഈ സിനിമയെ കുറിച്ച് കമന്റുകൾ പറഞ്ഞു. പക്ഷെ സിനിമ കണ്ടവർക്കാർക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാൻ കഴിയില്ല. അത് തന്നെയാണ് വലിയ അംഗീകാരം. മരക്കാറിനെ ഒരുപാട് പ്രേക്ഷകർ നെഞ്ചോട് ചേർത്തു എന്നതിൽ സന്തോഷമുണ്ട്.'

ഡിസംബർ 2നാണ് മരക്കാർ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. അതിന് ശേഷം ഡിസംബർ 17 മുതൽ ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുകയും ചെയ്തു. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.