ചെന്നൈ: ആത്മീയ പഠനത്തിനെത്തിയ വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സന്യാസി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ. കടന്നു പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച സന്യാസിയെ ആയോധന കലയിൽ വിദഗ്ധയായ വിദേശ വനിത എടുത്തിട്ടു പെരുമാറുകയായിരുന്നു. യുവതിയുടെ ഇടിയേറ്റ് എഴുന്നേൽക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായ സന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റേണ്ടിയും വന്നു.

തമിഴ്‌നാട്ടിലെ ക്ഷേത്ര നഗരമായ തിരുവണ്ണാമലയിലാണ് സംഭവം. നാമക്കൽ സ്വദേശി മണികണ്ഠൻ എന്നയാളാണ് പിടിയിലായത്. മണികണ്ഠന്റെ മുഖത്തെ ഉൾപ്പടെ കാര്യമായി പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ ആക്രമണത്തിൽ ഇയാളുടെ ഇടത് കൈയ്ക്ക് ഉൾപ്പടെ പൊട്ടലേറ്റു. തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ഭാഗമായാണ് അമേരിക്കൻ പൗരയായ മുപ്പതുകാരി ക്ഷേത്ര നഗരിയിൽ എത്തിയത്.

ലോക്ക് ഡൗണ് വന്നതോടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങി. തുടർന്ന് തിരുവണ്ണാമലയിലെ ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം. കാഷായ വസ്ത്രവും നിറയെ മാലകളും അണിഞ്ഞെത്തിയ ഇയാൾ വിദേശവനിതയെ വാടക വീടിനുളിലേക്കു വലിച്ചു ഇഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

അതിക്രമം ചെറുത്ത യുവതി സന്ന്യാസിയെ ഇടിച്ച് നിലത്തിട്ട് ഒച്ചവച്ചതോടെ സമീപവാസികൾ ഓടിയെത്തി. ഇവർ ഇയാളെ സമീപത്തെ മരത്തിൽകെട്ടിയിട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ മൂന്ന് വർഷമായി സന്ന്യാസവേഷത്തിൽ തിരുവണ്ണാമലയിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.