നെടുമങ്ങാട്: അരുവിക്കരയിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാനെത്തിയ 19 കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ. കൽകുഴി സ്വദേശി മോഹൻ സരൂപിനെയാണ് (45) അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അരുവിക്കര, മുണ്ടേല, കുളക്കോട് ഭാഗങ്ങളിൽ ബ്രെയിൻസ് അക്കാഡമി എന്ന പേരിൽ ട്യൂഷൻ സെന്റർ നടത്തിവരികയായിരുന്നു ഇയാൾ.

പഠിക്കാനെത്തുന്ന വിദ്യാർത്ഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയും ഇവർക്കുനേരെ ലൈംഗിക ചുവയുള്ള പദങ്ങൾ പ്രയോഗിക്കുകയും മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നു. ഒരാഴ്ച് മുമ്പാണ് മറ്റ് വിദ്യാർത്ഥികൾ ഇല്ലാത്ത സമയത്ത് ഇയാൾ പരാതിക്കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ഇവിടെ നിന്ന് ഇറങ്ങി ഓടിയ പെൺകുട്ടി പിന്നീട് ക്ലാസിനെത്തിയില്ല.

സഹപാഠികൾ തിരക്കിയപ്പോഴാണ് ഇവരോട് പെൺകുട്ടി കാര്യങ്ങൾ പറഞ്ഞത്. ഇവരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ഇന്നലെ രാത്രിയോടെ അരുവിക്കര എസ്.എച്ച്.ഒ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള കണ്ണടക്കടയിൽവച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും നേരത്തെ പരാതി ഉണ്ടായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.