തിരുവനന്തപുരം: പൊലീസ്, ഡോക്ടർമാർ തുടങ്ങി സമൂഹത്തിലെ ഉന്നതന്മാരുടെ പേരിൽ വ്യാജസന്ദേശത്തിലുടെ പണം തട്ടുന്ന സംഘങ്ങൾ വീണ്ടും സജീവമായി.സമൂഹമാധ്യമങ്ങൾ വഴി ഇത്തരക്കാരുടെ പ്രൊഫൈലിൽ നിന്നെന്ന് തെറ്റിധരിപ്പിച്ച് പണം ആവശ്യപ്പെടുന്നതാണ് രീതി.ചതി തിരിച്ചറിയാത്തവർ പണം നൽകുകയും കബളിപ്പിക്കപ്പെടുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോഴിത ഒരു ഇടവേളക്ക് ശേഷം ഇത്തരം സംഘങ്ങൾ വീണ്ടും സജീവമാവുകയാണ്.

തൃശൂർ മെഡിക്കൽ കോളജ് സിഐ എ.അനന്തലാലിന്റെ പേരിലാണ് ഒടുവിൽ തട്ടിപ്പിന് ശ്രമം നടന്നത്.അനന്തലാൽ അനന്തലാൽ, സർക്കിൾ ഇൻസ്‌പെക്ടർ എന്ന സമൂഹമാധ്യമ അക്കൗണ്ടിൽനിന്നാണ് സഹായ അഭ്യർത്ഥനയെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് സിഐ അനന്തലാലിന്റെ ഫോട്ടോയുമുണ്ട്. മകൻ ആശുപത്രിയിലാണെന്നും അടിയന്തിരമായി ഇരുപതിനായിരം അയച്ചു നൽകണമെന്നുമാണ് ആവശ്യം.

കൊച്ചി നഗരത്തിലെ വിവിധ സ്റ്റേഷനുകളിലടക്കം പ്രവർത്തിച്ചിട്ടുള്ള അനന്തലാലിന്റെ സുഹൃത്തുക്കളിൽ പലർക്കും സന്ദേശം ലഭിച്ചു.ഗൂഗിൾ പേ വഴി പണം നൽകാനാണ് ആവശ്യപ്പെട്ടത്. ബാങ്ക് അക്കൗണ്ട് നമ്പർ ചോദിച്ചവരെ തട്ടിപ്പുകാരൻ ബ്ലോക്ക് ചെയ്ത് ഒഴിവാക്കി. മൊബിടെക് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലാണ് ഗൂഗിൾപേ അക്കൗണ്ട്.

മൊബൈൽ നമ്പർ ദിലീപ്കുമാർ എന്നപേരിലും. സന്ദേശം കണ്ട് സംശയം തോന്നിയ സുഹൃത്തുക്കൾ അനന്തലാലിനെ വിവരമറിയിക്കുകയായിരുന്നു. സംശയം തോന്നിയവർ ഉടൻതന്നെ നേരിട്ട് വിളിച്ചതോടെ തട്ടിപ്പാണെന്ന് ബോധ്യമായി.

സിഐയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. മാസങ്ങൾക്ക് മുൻപ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലും സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിന് ശ്രമം നടന്നിരുന്നു.