മലപ്പുറം: പ്രത്യേക പൂജയിലൂടെ ജാതകവിധി പ്രകാരമുള്ള ചൊവ്വാദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പതിവായി ലക്ഷങ്ങൾ തട്ടുന്ന പ്രതി ഒളിവിൽ കഴിയവെ അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നിലമ്പൂർ പൊലീസ് രമേശൻ നമ്പൂതിരി എന്ന പേരിൽ അറിയപ്പെടുന്ന സണ്ണി സ്വാമിയെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞ് ഹോട്ടലിൽ പാചകജോലി ചെയ്യുമ്പോഴാണ് പൊലീസ് വലയിലായത്.

കഴിഞ്ഞ ഒൻപത് മാസമായി ഒഴിവിൽ കഴിയുകയായിരുന്ന കൂപ്ലീക്കാട് രമേശനാണ് അറസ്റ്റിലായത്. കൊല്ലം പുനലൂർ കുന്നിക്കോട് വാടകവീട്ടിൽ കഴിയുകയായിരുന്നു പ്രതി. പുരയിടത്തിൽ നിന്ന് നിധി കുഴിച്ചെടുത്ത് നൽകാം, ചൊവ്വാദോഷം മാറ്റിത്തരും എന്നീ വാഗ്ദാനങ്ങൾ നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

പൂജ ചെയ്ത് നിധിശേഖരം തുറന്നു തരാമെന്നും ചൊവ്വാദോഷം മാറ്റാമെന്നും വിശ്വസിപ്പിച്ച് യുവതിയിൽനിന്നും പ്രതി രമേശൻ 1,10,000 രൂപയാണ് തട്ടിയെടുത്തത്. വിവാഹം ശരിയാകാതെ വന്നതോടെയാണ് യുവതി പൊലീസിൽ പരാതിയുമായെത്തിയത്. വയനാട് ജില്ലയിൽ പ്രതി സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയതായി വ്യക്തമായിട്ടുണ്ട്.

കോഴിക്കോട് നിന്നും ഭർത്താവും 2 കുട്ടികളുമുള്ള യുവതിയുമായി പ്രണയത്തിലായി. കുടുംബത്തെ ഉപേക്ഷിച്ചെത്തിയ ഈ യുവതിക്കൊപ്പമായിരുന്നു കൽപ്പറ്റയ്ക്കടുത്ത മണിയൻകോട് ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്നത്. യുവതിക്ക് പ്രതിയമായുള്ള ബന്ധത്തിൽ രണ്ടു മക്കൾ വേറേയുമുണ്ട്. രണ്ടു വർഷം മുൻപ് ഈ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഭർത്താവും 2 മക്കളുമുള്ള വയനാട് കോറോമിലെ മറ്റൊരു യുവതിയുമായി പ്രണയത്തിലായത്. ഈ സ്ത്രീക്കൊപ്പം താമസിക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്.

രണ്ടു വർഷം മുൻപ് വയനാട്ടിൽനിന്ന് പുനലൂരിലേക്ക് മുങ്ങിയ പ്രതി വയനാട്ടിലെ ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ, ആദ്യ ഭാര്യയുമായോ ബന്ധം പുലർത്തിയിരുന്നില്ല. എവിടേയും കണ്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നില്ല. ഇപ്പോൾ കൂടെ താമസിക്കുന്ന യുവതി പുനലൂർ സ്വദേശിയാണ്.

ആദ്യ ബന്ധത്തിലുണ്ടായിരുന്ന കുട്ടികൾ വയനാട് കോറോമിലെ സ്‌കൂളിൽ പഠിച്ചിരുന്നു. ഇപ്പോൾ ഇവർ പുനലൂരിലെ ഒരു സ്‌കൂളിൽ പഠിക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒളിവിൽ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചത്.

പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആഴ്ചകളോളം പല വേഷത്തിൽ നടന്നു നിരീക്ഷണം നടത്തിയാണ് പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയത്.

ഒരു മാസം 60000 രൂപ പ്രതിക്കു ശമ്പളമായി ലഭിച്ചിരുന്നു. കൂടാതെ അവിടെയും പ്രതി പൂജകൾ നടത്തുന്നതായി വ്യക്തമായാട്ടുണ്ട്. മാസം പതിനായിരം രൂപ വാടക വരുന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ ഭൂമിയിൽ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുറത്തെടുക്കുന്നതിനായി പൂജ നടത്താൻ 5 പവൻ സ്വർണാഭരണം തട്ടിയെടുത്തു.
സമാന രീതിയിൽ മീനങ്ങാടി സ്വദേശിനിയായ യുവതിയിൽനിന്നും 8 പവൻ സ്വർണ്ണാഭരണം തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മണിയങ്കോട് സ്വദേശി സന്തോഷിൽനിന്ന് സമാനമായ രീതിയിൽ തട്ടിപ്പു നടത്തി ഒരു ലക്ഷം രൂപ കൈപ്പറ്റി. നിധി കുഴിച്ചെടുക്കാനെന്ന പേരിൽ വീടിനു ചുറ്റും ആഴത്തിൽ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തു. നിലമ്പൂർ ഡിവൈഎസ്‌പി, സാജു കെ.എബ്രാഹം, സിഐടിഎസ് ബിനു, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ എം.അസ്സൈനാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ വലയിലാക്കിയത്. രമേശനെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.