കൊല്ലം: കൊല്ലത്ത് വീണ്ടും ട്രയിനിൽ നിന്ന് കള്ളപ്പണം കണ്ടെത്തി. കണക്കിൽപ്പെടാത്ത ഒരു കോടിയോളം രൂപയുമായി മൂന്ന് മഹാരാഷ്ട്ര സ്വദേശികളാണ് അറസ്റ്റിലായത്.മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് കമ്പാർ, ഹനുമന്ത്, പ്രശാന്ത് കനാജികദം എന്നിവരാണ് അറസ്റ്റിലായത്. മൂവരും ബന്ധുക്കളാണ്.

പാലരുവി എക്സ്‌പ്രസിൽ യാത്ര ചെയ്തിരുന്ന സംഘത്തെ കൊല്ലം റെയിൽവെ സ്റ്റേഷനിൽ വച്ചാണ് റെയിൽവെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിരുനെൽവേലിയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണമെന്ന് മാത്രമാണ് മൂവരും പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയത്.

ആരാണ് പണം നൽകിയതെന്നോ ആരാണ് പണം സ്വീകരിക്കുകയെന്നോ ഉള്ള വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടില്ല.കയ്യിലുണ്ടായിരുന്ന തൊണ്ണൂറു ലക്ഷത്തി നാൽപ്പതിനായിരത്തെ എഴുന്നൂറ് രൂപയുടെ ഉറവിടമോ മറ്റ് രേഖകളോ റെയിൽവെ പൊലീസിനു മുന്നിൽ ഹാജരാക്കാൻ സംഘത്തിന് കഴിഞ്ഞില്ല.

തെരഞ്ഞെടുപ്പിന് തൊട്ടുമ്പ് പുനലൂർ റെയിൽവെ സ്റ്റേഷനിലും ട്രയിനിൽ കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടിയിരുന്നു.ഈ സംഭവവുമായി ബന്ധപ്പെടുത്തിയും അന്വേഷണം നടക്കുന്നുണ്ട്. കൊല്ലം റെയിൽവെ എസ്‌ഐ മനോജ് കുമാർ, പുനലൂർ റെയിൽ പൊലീസ് അഡീഷണൽ എസ്‌ഐ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം പിടികൂടിയത്.