തിരൂരങ്ങാടി: ഫോൺപേ വഴി അയച്ച പണം തെറ്റായ അക്കൗണ്ടിൽ ചെന്നതിനെ തുടർന്നുണ്ടായ പുലിവാല് പരിഹരിച്ച് ബാങ്ക് അധികൃതർ. ചെറുമുക്ക് ജീലാനി നഗർ സ്വദേശി തിരൂരങ്ങാടി സ്വദേശിയുടെ ഫോൺ നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്ത 41,000 രൂപ ചെന്നത് ആലപ്പുഴയിലെ പൊലീസ് ഡ്രൈവറുടെ അക്കൗണ്ടിലേക്കാണ്.

ഇദ്ദേഹം നാലുവർഷം മുമ്പ് തന്റെ ഫോൺസിം ഒഴിവാക്കിയിരുന്നു. എന്നാൽ ഈ നമ്പർ നേരത്തെ തന്നെ അദ്ദേഹം ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നു. ഈ നമ്പർ നിലവിൽ ഉപയോഗിക്കുന്നത് തിരൂരങ്ങാടി സ്വദേശിയാണ്. ഇദ്ദേഹം നമ്പർ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ല. അതിനാൽ ചെറുമുക്ക് സ്വദേശി അയച്ച പണം ചെന്നെത്തിയത് പൊലീസുകാരന്റെ അക്കൗണ്ടിലേക്കാണ്.

പണം കിട്ടിയില്ലെന്ന തിരൂരങ്ങാടിക്കാരന്റെ പരാതിയെ തുടർന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. തുടർന്ന് പൊലീസുകാരനുമായി ബന്ധപ്പെട്ട് പണം തിരിച്ചയപ്പിക്കുകയായിരുന്നു.