കൊച്ചി: ഡോക്ടറാണെന്ന് കരുതി ചികിത്സ തേടി എത്തി നിരവധി പേരെ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട് മോൻസൻ എന്ന തട്ടിപ്പുകാരൻ. മോൻസൺ ഡോക്ടറാണെന്ന് ധരിച്ചു ചികിത്സ തേടി എത്തിയവരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ളവരുമുണ്ട്. എന്നാൽ, താൻ ഡോക്ടറും കോസ്മറ്റോളജിസ്റ്റല്ലെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി ഡോക്ടർ പുരാവസ്തു തട്ടിപ്പിൽ പിടിയിലായ മോൺസൻ മാവുങ്കൽ. ആകെ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സാണ്. ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും മോൺസൻ വ്യക്തമാക്കി.

മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ മരുന്നുകൾ കൂട്ടിച്ചേർത്ത് പുതിയ മരുന്നെന്ന രീതിയിൽ ചികിത്സക്ക് വരുന്നവർക്ക് നൽകിയിട്ടുണ്ടെന്നും മോൺസൻ മൊഴി നൽകി. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അടക്കമുള്ളവർ മോൺസണിൽ നിന്ന് ചികിത്സ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്. മോൻസൻ വ്യാജ ഡോക്ടറാണെന്ന പരാതിയിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ സുധാകരൻ അടക്കം വ്യാജ ചികിത്സയുടെ പേരിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.

അതേസമയം ഒരു ഡോക്ടർ എന്ന നിലയിൽ മോൻസൺ തന്നെ ചികിത്സിച്ചിട്ടുണ്ടായിരുന്നെന്നും മോൻസണിന്റെ ചികിത്സാ തനിക്ക് ഏറെ പ്രയോജനം ചെയ്തതായും താരം വ്യക്തമാക്കിയിരുന്നു. 'അദ്ദേഹം ഒരു ഡോക്ടർ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചിൽ. അത് സാധാരണ മുടി കൊഴിച്ചിൽ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളിൽ ചികിൽസിച്ചിട്ടും മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോൾ മാറി.

ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു,' ശ്രുതി ലക്ഷ്മി പറഞ്ഞു. എന്നാൽ മോൻസൺ ഒരു ഡോക്ടർ അല്ല എന്ന വാർത്ത ഞെട്ടലോടെയാണ് താൻ കേട്ടതെന്നും താരം പറഞ്ഞു.ഒരു പരിപാടിക്കിടെ തന്റെ അമ്മയും സഹോദരിയുമാണ് മോൻസണെ പരിചയപ്പെടുന്നത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാൻസ് പ്രോഗ്രാം തന്റെ ടീമിനെയാണ് ഏൽപിച്ചിരുന്നത്. അതിനു ശേഷം മോൻസണിന്റെ പിറന്നാൾ ആഘോഷത്തിനും വിളിച്ചു.

കോവിഡ് സമയം ആയിരുന്നതിനാൽ താനും ചേച്ചിയും ഉൾപ്പെടെ വളരെ കുറച്ചുപേരാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോൾ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ശ്രുതി ലക്ഷ്മി വ്യക്തമാക്കി.എല്ലാവരോടും നല്ല രീതിയിൽ പെരുമാറിയിട്ടുള്ള വ്യക്തിയാണ് മോൻസൺ. പരിപാടികൾക്ക് പേയ്മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമേ നോക്കാറുള്ളൂ. താൻ പ്രതിഫലത്തേക്കാൾ കൂടുതൽ സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ് മുൻഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.

അതേസമയം മോൻസൺ മാവുങ്കൽ തട്ടിപ്പിന്റെ ഉസ്താദ് മാത്രമല്ല, സ്ത്രീകളെ വലയിലാക്കുന്നതിൽ ഹരം കണ്ടിരുന്ന ആളുമായിരുന്നു എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. മൂന്നുവർഷത്തെ പ്രണയത്തിന് ഒടുവിലാണ് മോൻസൺ വിവാഹിതനെന്ന വിവരവും മറ്റ് സ്ത്രീകളുമായുള്ള ബന്ധവും പ്രണയിനി മനസ്സിലാക്കിയത്. ഇതോടെ അവർക്ക് പകയായി. ആ പകയിൽ എരിഞ്ഞ് കേസിൽ കുടുങ്ങി അകത്താകുന്നത് വരെ മോൻസൺ വിലസിയത് തന്റെ വീടിന്റെ മുന്നിൽ ചാർത്തിയ മേൽവിലാസങ്ങളിൽ ഒന്നായ കോസ്മറ്റോളജിസ്റ്റ് എന്ന പേരിലായിരുന്നു.

മോൻസൺ സ്ത്രീകളെ പാട്ടിലാക്കിയിരുന്നത് സൗന്ദര്യവർധക വസ്തുക്കൾ നൽകിയായിരുന്നു. 'കോസ്മറ്റോളജിസ്റ്റ്' എന്ന വിലാസം ഇതിന് മറയാവുകയും ചെയ്തു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവർധക വസ്തുക്കളായിരുന്നു ചികിൽസയുടെ ഭാഗമായി നൽകിയിരുന്നത്. ബുദ്ധിമാനായ മോൻസണ് അറിയാം, സാധനങ്ങളുടെ ഗുണം കൊണ്ട് തന്നെ മുഖത്തെ പാടും കൺപോളകൾക്ക് താഴെയുള്ള കറുപ്പും എല്ലാം അപ്രത്യക്ഷമാകുമെന്ന്.

അങ്ങനെ ഒരുസിനിമ വിജയിക്കും പോലെ, മോൻൺസന്റെ കോസ്‌മെറ്റിക് ബിസിനസ് മൗത്ത് പബ്ലിസ്റ്റിയിലൂടെ വളർന്നു. ചില ഉന്നതരുടെ ഭാര്യമാരും സൗന്ദര്യചികിത്സ തേടി എത്തിയിരുന്നതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. വിദേശത്തുനിന്ന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്ന വനിതയെ സാരി ഉടുക്കാൻ പഠിപ്പിച്ചാണ് മോൻസൻ വലയിൽ 'വീഴ്‌ത്തി'യത്. ഇവരോട് പ്രധാന ചടങ്ങുകളിൽ സാരി ധരിച്ച് വരാൻ നിർദ്ദേശിച്ചു. സാരി ഉടുക്കാൻ മോൻസൻ പഠിപ്പിക്കുകയും ചെയ്തു.

മോൻസനെ പരിചയപ്പെട്ടത് ഡോക്ടറെന്ന നിലയിലാണെന്ന് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു. 'സുഹൃത്ത് വഴിയാണ് അയാളെ പരിചയപ്പെടുന്നത്. ഡോക്ടർ ആണെന്നായിരുന്നു പറഞ്ഞത്. ഞാനൊരു പാവം രോഗി ആണല്ലോ? അതുകൊണ്ട് അദ്ദേഹത്തെ വീട്ടിൽ ചെന്ന് കാണാമെന്ന് കരുതി. അവിടെ എത്തിയപ്പോഴാണ് പുരാവസ്തു ശേഖരം കണ്ടത്. ഒരു ഫോട്ടോ എടുത്തു എന്നത് ശരിയാണ്. അതിനെ കുറിച്ച് കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. അദ്ദേഹം ഒരു കോസ്മറ്റോളജിസ്റ്റ് ആണെന്നായിരുന്നു പറഞ്ഞത്. എന്റെ അസുഖം അതല്ലല്ലോ? അദ്ദേഹം എന്നെ ഹരിപ്പാട് ഉള്ള ഒരു ആയുർവേദ ഡോക്ടറുടെ അടുത്തെത്തിച്ചു. അവിടെ അഡ്‌മിറ്റ് ആയി. ചികിത്സ തുടങ്ങി. ചികിത്സ കൊണ്ട് ഒരുപാട് ഗുണം ഉണ്ടായി. ഡിസ്ചാർജ് ആയപ്പോഴാണ് അറിഞ്ഞത്, മോൻസൻ എന്റെ ബില്ല് അടച്ചിരുന്നു എന്ന്. പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല', ശ്രീനിവാസൻ പറയുന്നു.