കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ മോൻസൻ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ രണ്ട് വരെ മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.

കേസിൽ കൂടുതൽ അന്വേഷണം ഇനിയും നടത്താനുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. മോൻസൻ തട്ടിപ്പിലൂടെ സമ്പാദിച്ച പണം കണ്ടെത്തണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം.

കസ്റ്റഡി നീട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിർത്തു. മോൻസന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല. ഇല്ലാത്ത പണം കണ്ടെത്താൻ കസ്റ്റഡി നീട്ടരുത്. മോൻസനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. വീട്ടിൽ കുറച്ച് സാധനങ്ങൾ ഉണ്ടാക്കിവച്ചെന്നല്ലാതെ വിൽപ്പനയ്ക്ക് ശ്രമിച്ചിട്ടില്ല. ഈ ആരോപണത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ക്രൈംബ്രാഞ്ചിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.

പുരാവസ്തു കാണിച്ച് മോൻസൻ ഉന്നതരെയടക്കം കബളിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മോൻസനെതിരെ നിലവിൽ സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിക്കെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം നടക്കുമെന്നും എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചിട്ടുണ്ട്. മോൻസന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതി പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എഡിജിപി വ്യക്തമാക്കി.