കൊച്ചി: ഇടപാടുകാരിൽ നിന്നും മുഴുവൻ തുകയും മുൻകൂർ വാങ്ങിയിട്ടും പറഞ്ഞ കാലാവധിക്കുള്ളിൽ ഫ്ളാറ്റ് നിർമ്മിച്ച് നൽകാതിരുന്ന ബിൽഡർക്കെതിരെ നടപടി. മൂന്ന് പരാതിക്കാർക്കായി 2.62 കോടി രൂപ നൽകാനാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ വിധി.

തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ബിൽഡേർസ് ആയ മൂകാംബിക ഹോംസ് ആൻഡ് അപ്പാർട്ട്മെന്റ്സ് ആണ് പരാതിക്കാരായ വിനീത് കുമാർ, ഇ വിശ്വനാഥ്, നിക്സൺ വർഗീസ് എന്നിവർക്ക് കോടതി ചെലവ് ഉൾപ്പെടെ 2.62 കോടി രൂപ നൽകേണ്ടത്.

പരാതിക്കാർ യഥാക്രമം 43.87 ലക്ഷം രൂപ, 35,92,590 രൂപ, 33,00,525 രൂപ എന്നിങ്ങനെയാണ് ഫ്ളാറ്റിന് വേണ്ടി നൽകിയിരിക്കുന്നത്. ഈ പണവും അതിന്റെ പലിശയും നഷ്ടപരിഹാരവും കോടതി ചെലവുമടക്കമാണ് മുകാംബിക ഹോംസ് നഷ്ടപരിഹാരം നൽകേണ്ടത്. 14.05% പലിശനിരക്കിൽ വേണം നഷ്ടപരിഹാരം നൽകാനെന്നും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി ജഡ്ജ് മത്തുകുട്ടി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

തൃശൂർ പൂങ്കുന്നത്ത് 2012 ൽ പ്രഖ്യാപിച്ച ബാംബൂ വേവ്സ് എന്ന മൾട്ടി സ്റ്റോറീഡ് റെസിഡൻഷ്യൽ അപ്പാര്ട്ട്മെന്റ്സ് പ്രോജക്ടിന് വേണ്ടിയാണ് പരാതിക്കാർ പണം നൽകിയിരുന്നത്. 2012 സെപ്റ്റംബർ 22 നും 2013 ഒക്ടോബർ 31 നും ഇടയ്ക്കാണ് പരാതിക്കാർ പണം നൽകിയത്. ഒന്നാം കക്ഷിയായ മൂകാംബിക ഹോംസ് ആൻഡ് അപ്പാർട്ട്മെന്റ്സ് മാനേജിങ് ഡയറക്ടർ ആർ സേതുരാമനാണ് ഈ പ്രോജക്ടിന്റെ പ്രൊമോട്ടറെന്നും രണ്ടാം കക്ഷിയും മൂന്നാം കക്ഷിയും പ്രോജക്ട് ആരംഭിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥർ മാത്രമാണെന്നും റെറ നിരീക്ഷിച്ചു. അറുപത് ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിൽ പറയുന്നു.