പാലക്കാട്: ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങൾ തിരച്ചയക്കുമെന്നും കോയമ്പത്തൂർ ജില്ലാ ഭരണകൂടം വ്യക്തമാക്കി. പാലക്കാട് നിന്നും തമിഴ്‌നാട്ടിലേക്ക് ബസുകളും സർവ്വീസ് ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആർടിസിയും അറിയിച്ചു. കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്.

കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സർക്കാർ മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം ഞായറാഴ്ച ലോക്ഡൗണും പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കാൻ അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവർത്തിക്കില്ല. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം പതിനായിരം കടന്നു. 24 മണിക്കൂറിൽ 10978 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 5098 പേർക്ക് രോഗം കണ്ടെത്തി. 74 പേർക്ക് കൂടി ഓമിക്രോൺ വകഭേദം കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം195 ആയിട്ടുണ്ട്.