കോട്ടയം: വൈക്കത്തു നിന്നും കവൻട്രിയിലെ കൗമാരക്കാരി ജിസ്മോളുടെ ദാരുണ മരണവാർത്തയ്ക്കു പിന്നാലെ മറ്റൊരു കുഞ്ഞിന്റെ വിയോഗം കൂടിയാണ് യുകെ മലയാളികളെ കണ്ണീരിലാഴ്‌ത്തി പുറത്തു വന്നിരിക്കുന്നത്. സസെക്സിലെ ബിബിന്റെ മകൾ ഒൻപതു വയസുകാരി സെറ മരിയ ആണ് നാട്ടിൽ വച്ച് വിടവാങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു ഈ പെൺകുട്ടി. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള എല്ലാ പരിശ്രമങ്ങളും പ്രാർത്ഥനകളും വിഫലമാക്കിയാണ് ഏതാനും മണിക്കൂറുകൾക്കു മുമ്പ് സെറ മരിയയുടെ മരണവാർത്ത എത്തിയത്.

സസെക്സിലേക്ക് എത്തിയ പുതിയ കുടുംബമാണ് ബിബിന്റേത്. സ്‌കൂൾ അവധിയായപ്പോൾ മകളേയും കൂട്ടി നാട്ടിലേക്ക് എത്തിയതായിരുന്നു. എന്നാൽ അവധിക്കാലം അടിച്ചുപൊളിക്കാനുള്ള പ്ലാനുകളുമായി എത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് സെറ മരിയയ്ക്ക് അസഹ്യമായ തലവേദന അനുഭവപ്പെടുന്നത്. തൊട്ടുപിന്നാലെ അബോധാവസ്ഥയിലുമായി.

തുടർന്ന് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. തലയിൽ ബ്ലീഡിങ് സംഭവിച്ചതായിരുന്നു സെറയ്ക്ക്. ബിബിന്റെയും ഭാര്യയുടെയും ജീവിതത്തിൽ സന്തോഷം നിറച്ച ആ കൊച്ചു പെൺകുട്ടി തിരിച്ചു വരാനുള്ള പ്രാർത്ഥനയുമായി പ്രിയപ്പെട്ടവരെല്ലാം കാത്തിരിക്കെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.

നാട്ടിൽ രാമമംഗലം കട്ടയ്ക്കകത്ത് കുടുംബാംഗമാണ് ബിബിൻ. സംസ്‌കാരം നാളെ തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം പൂത്തൃക്ക സെന്റ് ജെയിംസ് മലങ്കര കാത്തോലിക് പള്ളിയിൽ നടക്കും. സംസ്‌കാര ചടങ്ങുകളുടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. ലിങ്ക് ചുവടെ ചേർത്തിട്ടുണ്ട്.