കാസർകോട്: തെയ്യം കലയുടെ കുലപതി ചന്തേര സ്വദേശി രാജൻ പണിക്കർ(62) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. അരനൂറ്റാണ്ടിലധികമായി തെയ്യങ്ങൾക്കായി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു രാജൻ പണിക്കരുടെത്. കണ്ണൂർ കാസർകോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ആയിരത്തിലധികം കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.

ചെറുപ്പത്തിൽ ആടിവേടൻ തെയ്യം കെട്ടി തെയ്യരംഗത്ത് ചുവടുറപ്പിച്ചു. പതിനൊന്നാം വയസ്സിൽ വിഷ്ണുമൂർത്തിയെ കെട്ടി അരങ്ങിലെത്തി. പിലിക്കോട് തെരുവിൽ വിഷ്ണുമൂർത്തിയെ കെട്ടി 1994 ൽ പണിക്കറായി ആചാരപെട്ടു. മൂവാളംകുഴി ചാമുണ്ഡി, മേച്ചേരീ ചാമുണ്ഡി, വേടൻ, വിഷ്ണുമൂർത്തീ, പൊട്ടൻദൈവം, രക്തചാമുണ്ടി, മടയിൽ ചാമുണ്ഡി, മേച്ചേരീ ചാമുണ്ഡി, ഗുളികൻ, മൂവാളംകുഴി ചാമുണ്ഡി തുടങ്ങി നൂറോളം തെയ്യക്കോലങ്ങളെ പണിക്കർ കെട്ടിയാടിയിട്ടുണ്ട്.

കുണിയൻ പറമ്പത്തറ തൊട്ട് നടക്കാവ്, ഉദിനൂർ, പിലിക്കോട് തെരു, ചെറുവത്തൂർ വരെ നീളുന്നു ഇദ്ദേഹത്തിന്റെ ജന്മാവകാശം. തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്ര പെരുംകളിയാട്ടത്തിൽ മേച്ചേരീ ചാമുണ്ഡിയെയും കെട്ടാൻ ഇദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു. ഉദിനൂർ കിനാത്തിൽ, കരക്കക്കാവ്, പിലിക്കോട് രയര മംഗലത്ത് ഭഗവതി ക്ഷേത്രം, കുണിയൻ പറമ്പത്ത് ഭഗവതിക്ഷേത്രം, ഉദിനൂർ മുണ്ട്യ, കിനാത്തിൽ മുണ്ട്യക്കാവ്, ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം, കരക്കകാവ് ഭഗവതി ക്ഷേത്രം തുടങ്ങി നൂറോളം ക്ഷേത്രങ്ങളിൽ തെയ്യം കെട്ടിയിട്ടുണ്ട്. ഇന്ന് രാവിലെ മാങ്കടത്തുകൊവ്വലിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാരം നടത്തിയത് .

പരേതനായ തെയ്യം കലാകാരൻ എം.കൃഷ്ണൻ പണിക്കരുടെയും മുൻ ആരോഗ്യവകുപ്പ് ജീവനക്കാരി ശ്രീദേവിയുടെയും മകനാണ്. ഭാര്യ: സി.വി.ശ്രീകല. മക്കൾ: രാകേഷ് പണിക്കർ, പ്രണവ് പണിക്കർ( ഇരുവരും തെയ്യ കലാകാരന്മാർ ) ശ്രുതി, മരുമകൻ: പ്രശോഭ് (സിവിൽ പൊലീസ് ഓഫീസർ, കൺട്രോൾ റൂം കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പ്രകാശൻ (ഹെൽത്ത് ഇൻസ്‌പെക്ടർ, പടന്ന പ്രാഥമികാരോഗ്യ കേന്ദ്രം), മനോഹരൻ പണിക്കർ, പരേതരായ വിജയൻ പണിക്കർ, രാമകൃഷ്ണൻ