നിരവധി തമിഴ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി; അവൾ ധീരയായ പെൺകുട്ടിയായിരുന്നു; വിഷാദമാണ് അവളെ കൊന്നതെന്ന് സുഹൃത്ത്; തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷൻ ഡിസൈനറുമായ തൂരിഗൈയുടെ ആത്മഹത്യയിൽ ഞെട്ടി സിനിമാ ലോകം
- Share
- Tweet
- Telegram
- LinkedIniiiii
ചെന്നൈ: പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷൻ ഡിസൈനറുമായ തൂരിഗൈയെ മരിച്ച സംഭവത്തിൽ ഞെട്ടലോടെ തെന്നിന്ത്യൻ സിനിമാ ലോകം. എന്തിനാണ് തൂരിഗൈ ആത്മഹത്യ ചെയ്തത് എന്നത് അടക്കം പലർക്കും അവിശ്വസനീയമാണ്. അരുമ്പാക്കം എം.എം.ഡി.എ കോളനിയിലെ വീട്ടിലാണ് ജീവനൊടുക്കിയ നിലയിൽ തൂരിഗൈയെ കണ്ടെത്തിയത്. എഴുത്തുകാരികൂടിയായ അവർ നിരവധി തമിഴ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിരുന്നു.
സ്ത്രീകൾക്കായി 2020ൽ 'ബീങ് വുമൻ' എന്ന ഡിജിറ്റൽ മാഗസിൻ തുടങ്ങിയിരുന്നു. മാറ്റത്തിനായി ആഗ്രഹിക്കുന്ന സ്ത്രീകളുമായുള്ള അഭിമുഖങ്ങളും അതിൽ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. മാഗസിന്റെ രണ്ട് വർഷം തികയുന്നതിന്റെ ഭാഗമായി ചെന്നൈ ഐ.ഐ.ടി കാമ്പസിൽ 'ഫ്രണ്ട്ഷിപ്പ് ഐക്കൺ അവാർഡ്' എന്ന പേരിൽ ഒരു അവാർഡ് ഷോ സംഘടിപ്പിക്കാൻ തൂരിഗൈ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചകളിൽ അതിനായുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു. അതിനിടയിലാണ് തൂരിഗൈ ജീവനൊടുക്കിയതിന്റെ നടുക്കത്തിലാണ് പ്രിയപ്പെട്ടവർ. നടിയും സുഹൃത്തുമായ ശരണ്യ തൂരിഗൈയ്ക്ക് വിഷാദരോഗം ബാധിച്ചിരുന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു- 'അവൾ ധീരയായ പെൺകുട്ടിയായിരുന്നു. വിഷാദമാണ് അവളെ കൊന്നത്. അവൾക്ക് ആവശ്യമായിരുന്ന സ്നേഹം വേണ്ട സമയത്ത് പ്രിയപ്പെട്ടവർ നൽകിയില്ല. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? അവൾ ദൈവത്തിനു സമീപമെത്തി'.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് തൂരിഗൈ 2020ൽ എഴുതിയ കുറിപ്പും ശരണ്യ പങ്കുവെച്ചു. പെൺകുട്ടികളോട് കരുത്തരാവാൻ ആഹ്വാനം ചെയ്യുന്ന കുറിപ്പായിരുന്നു അത്. ആ കുറിപ്പിൽ തൂരിഗൈ എഴുതിയത് ഇങ്ങനെ:
ജീവിതത്തിൽ എടുക്കുന്ന ഏതു തീരുമാനവും പലതിനും കാരണമാകും. ഏതു ചാപ്റ്ററും അവസാനിപ്പിക്കുന്നത് പിന്നീടുള്ള യാത്രയിൽ പ്രതിഫലിക്കും. ഏതു പ്രശ്‌നത്തിനുമുള്ള ഉത്തരമല്ല ആത്മഹത്യ. നിങ്ങളുടെ ആത്മഹത്യകൊണ്ട് ആർക്കും ഒന്നും നഷ്ടപ്പെടാനില്ല. നമുക്ക് നമ്മുടെ ജീവിതം മിസ് ചെയ്യും നമ്മുടെ ചിരിയും സന്തോഷവും എക്‌സ്പീരിയൻസും അനുമോദനങ്ങളും നമ്മുടെ ജീവിതം മുഴുവനായും മിസ് ചെയ്യും. ആളുകൾ സോഷ്യൽ മീഡിയയിൽ ഒരു സ്റ്റോറിയെ പോസ്റ്റോ ഇടുമായിരിക്കും. അവർ ഓന്നോ രണ്ടോ ദിവസം വിഷമിച്ചിരിക്കും. പക്ഷേ നമ്മടെ മാതാപിതാക്കളുടെ വേദനയും അവർ നമ്മോട് കാണിക്കുന്ന സ്‌നേഹവും എങ്ങനെയായിരിക്കും? ആ വേദന ഒരിക്കലും മാറ്റാനിവില്ല. നിങ്ങളുടെ ഓർമകളുമായി ഒറ്റയ്ക്ക് ജീവിക്കാൻ വിടുകയാണ് നിങ്ങൾ അവരെ.
എത്ര അടുത്ത ബന്ധമാണെങ്കിലും അത് എണ്ണിയാൽ തീരുന്ന ദിനസങ്ങൾ മാത്രമേ നിലനിൽക്കൂ. ഒരു വർഷമോ അഞ്ചു വർഷമോ പത്തു വർഷമോ കൂടെയുണ്ടായിരുന്നവർ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. മറ്റുള്ളവർക്കൊപ്പം ജീവിതം ആഘോഷമാക്കുകയും ചിരിക്കുകയും ചെയ്യും. എല്ലാം പഴയ പോലെയാകും. നിങ്ങൾക്കു മാത്രമായിരിക്കും എല്ലാം നഷ്ടപ്പെടുക. ബാക്കിയുള്ള ജീവിതം നിങ്ങൾക്ക് നഷ്ടമാകും. നിങ്ങളുടെ സൗന്ദര്യവും ചിരിയും ആസ്വദിക്കുന്നത് നഷ്ടമാകും.
ജീവിതത്തിലെ ഓരോ ഘട്ടങ്ങളും വളർച്ചയും കാണാൻ പറ്റാതെയാവും. ആത്മഹത്യയ്ക്കു പിന്നിലെ കയ്‌പേറിയ സത്യം ഇതാണ്. മറ്റുള്ളവർ നമ്മെ മിസ് ചെയ്യുന്നതിനേക്കാൾ നമ്മൾ സ്വയം മിസ് ചെയ്യും. പ്രിയപ്പെട്ട പെൺകുട്ടികളെ, പെൺകുട്ടിയെന്ന നിലയിൽ ശാരീരീകവും മാനസികവുമായ പല അസാധാരണത്വവും നമ്മൾ ബാലൻസ് ചെയ്യുന്നവരാണ്. നമ്മൾ എന്നും കരുത്തരായി തുടർന്ന് നമ്മുടെ സ്ത്രീത്വം തെളിയിക്കണം. നിങ്ങളുടെ ജീവിതത്തെ സ്‌നേഹിക്കൂ.
2001 മുതൽ തമിഴിൽ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലൻ. കാർത്തിക് രാജ സംഗീതം നിർവഹിച്ച പിശാശ് 2 എന്ന ചിത്രത്തിനാണ് ഒടുവിൽ ഗാനരചന നിർവഹിച്ചത്.
മറുനാടന് ഡെസ്ക്