തിരുവനന്തപുരം: സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച കന്യാകുമാരി സ്വദേശിയായ 6ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പതിനൊന്നുകാരനായ കളിയാക്കാവിള സ്വദേശി അശ്വിനാണ് മരിച്ചത്. ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതായി ഡോക്ടർമാർ പറഞ്ഞു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ മാസം 24നായിരുന്നു സംഭവം.

പരീക്ഷ എഴുതിയ ശേഷം ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ ഒരു വിദ്യാർത്ഥി തനിക്കു ശീതളപാനീയം നൽകിയെന്നാണു കുട്ടി വീട്ടിൽ അറിയിച്ചത്. രുചി വ്യത്യാസം തോന്നിയതിനാൽ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും പറഞ്ഞിരുന്നു. പിറ്റേന്നു പനിയെത്തുടർന്നു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. 2 ദിവസം കഴിഞ്ഞപ്പോൾ കടുത്ത വയറുവേദന, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

അശ്വിന്റെ ഇരുവൃക്കകളും പ്രവർത്തിച്ചിരുന്നില്ല. തുടർന്നു ഡയാലിസിസ് നടത്തി. പരിശോധനയിൽ ആസിഡ് ഉള്ളിൽ ചെന്നതു കണ്ടെത്തി. അന്നനാളം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിൽ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിരുന്നു

മനുഷ്യജീവൻ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാർഥം നൽകിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328ാം വകുപ്പാണ് തമിഴ്‌നാട് പൊലീസ് ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്‌കൂളിലെ സിസി ടിവി പ്രവർത്തിച്ചിരുന്നില്ല.