തഞ്ചാവൂർ: തൃശൂരിൽ നിന്നും വേളാങ്കണ്ണി തീർത്ഥാടനത്തിന് പോയ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. തൃശൂർ ഒല്ലൂർ നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. 40 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

തമിഴ്‌നാട്ടിലെ മന്നാർഗുഡിക്ക് സമീപം ഒറത്തനാടു വച്ചാണ് അപകടമുണ്ടായത്. ബസ് റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് ജീവനക്കാരന് ഗുരുതര പരിക്കേറ്റതായാണ് റിപ്പോർട്ട്.

പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ബസിൽ കുട്ടികൾ അടക്കം 51 പേരാണ് ഉണ്ടായിരുന്നത്. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു.തൃശൂർ പട്ടിക്കാടുള്ള കെ വി ട്രാവൽസ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഘം ഒല്ലൂരിൽ നിന്നും വേളാങ്കണ്ണിയിലേക്ക് യാത്ര തിരിച്ചത്. വേളാങ്കണ്ണിയിൽ ഓശാന ഞായർ ശുശ്രൂഷകളിൽ പങ്കെടുക്കാനായിരുന്നു സംഘം പോയത്.