കോഴിക്കോട്: വയോജനങ്ങളെ സംരക്ഷിക്കാൻ വേണ്ട നിയമങ്ങളെല്ലാമുള്ള നാടാണ് കേരളം. എന്നാൽ, ഈ നിയമങ്ങൾ ഒക്കെ നിലനില്ക്കുന്നുണ്ടെങ്കിലും ചില കണ്ണിൽചോരയില്ലാത്ത മക്കൾ മാതാപിതാക്കളെ നോക്കുന്നില്ലെന്ന വാർത്തകൾ ഇടക്കിടെ പുറത്തുവരാറുണ്ട്. ഇത്തരത്തിൽ കേരളത്തെ നടുക്കുന്ന ഒരു വാർത്ത കൂടി പുറത്തുവന്നു. അമ്മയെ മകൻ പട്ടിണിക്കിട്ടു കൊന്നുവെന്ന നടുക്കുന്ന വാർത്തയാണ് കോഴിക്കോടു നിന്നും പുറത്തുവന്നത്.

അമ്മ മരിച്ചത് മകൻ പട്ടിണിക്കിട്ടതിനെ തുടർന്നെന്ന് പരാതിയുമായി രംഗത്തു വന്നത് മകളും ഭർത്താവുമടങ്ങുന്ന ബന്ധുക്കളാണ്. ജയിൽ റോഡ് സ്പാൻ ഹോട്ടലിനു സമീപം താമസിക്കുന്ന സുമതി. വി. കമ്മത്താണ് (70) ചൊവ്വാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സുമതിയുടെ മരണം മകൻ രമേശൻ പട്ടിണിക്കിട്ടതിനെ തുടർന്നാണെന്നാണ് ബന്ധുക്കൾ കസബ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് അവശനിലയിൽ സുമതിയെ മകൾ ജ്യോതിയും മകൻ രമേശനും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി മകളുടെ ഭർത്താവ് രാജീവ് പറഞ്ഞു.

മകൻ ദേഹോപദ്രവം ഉൾപ്പെടെ നടത്തിയിരുന്നെന്നും ഭക്ഷണം നൽകിയിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മൂന്ന് മാസം മുമ്പാണ് സുമതിയെ മംഗലാപുരത്തുള്ള മകളുടെ സമീപത്തു നിന്ന് മകൻ കോഴിക്കോട്ടേക്ക് കൂട്ടിയത്. കോവിഡായതിനാൽ മറ്റു മക്കൾക്ക് വന്ന് കാണാനും സാധിച്ചില്ല. എന്നാൽ ഫോണിൽ സംസാരിക്കുന്നതിനിടെ സുമതിക്ക് പ്രശ്‌നങ്ങൾ ഉണ്ടെന്ന് തോന്നിയാണ് നാട്ടിലെത്തിയതെന്ന് മക്കൾ പറയുന്നു. രമേശന്റെ പ്രതികരണം ലഭ്യമല്ല.

ഭർത്താവ് പരേതനായ വരദരാജ് കമ്മത്ത്. മക്കൾ: റീന (ആലപ്പുഴ), ലത (മംഗളൂരു), രമേശ്(കോഴിക്കോട്), ജ്യോതി ( എറണാകുളം), വിദ്യ (മംഗളൂരു). മരുമക്കൾ : ബാലചന്ദ്രൻ നായ്ക്ക്, രാധാകൃഷ്ണ പൈ, ലക്ഷ്മി, രാജീവ്, പരേതനായ അനിൽ.