ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും സിനിമാ തീയറ്ററുകൾ സജീവമാകുന്നു. സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അടച്ച ടാക്കീസുകൾ എട്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നത്.

തിയേറ്ററുകളിൽ കയറുന്നതിന് മുൻപ് ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്. സാനിറ്റൈസർ ഉൾപ്പെടെ കോവിഡ് മുൻകരുതലിന്റെ ഭാഗമായുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയാണ് തിയേറ്ററുകൾ തുറന്നുപ്രവർത്തിച്ചത്.അതേസമയം തിയേറ്റർ ഉടമകളും സിനിമാ നിർമ്മാതാക്കളും തമ്മിൽ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പുതിയ ചിത്രങ്ങൾ ഒന്നും തന്നെ റിലീസ് ആയില്ല.

നവംബർ ഒന്നിനാണ് തിയറ്ററുകൾ ഉടൻ തുറന്നുപ്രവർത്തിക്കുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തിയത്. 50 ശതമാനം സീറ്റിങ് കപാസിറ്റിയോടെ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാനാണ് അനുമതി നൽകിയത്. സിനിമാ പ്രദർശനത്തിനിടെ മുൻകരുതലിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പ്രദർശിപ്പിക്കണമെന്നും തമിഴ്‌നാട് സർക്കാർ തിയേറ്ററുകളോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. ഒരു മാസം മുൻപ് വരെ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. വ്യാപനം കുറഞ്ഞതോടെ പല മേഖലകളിലും സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായാണ് തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിച്ചത്.