മലപ്പുറം: ഹരിത നേതാക്കൾക്കെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. സഹപ്രവർത്തകരിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുയെന്നാണ് നവാസ് പ്രതികരിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് നവാസ് ഖേദം പ്രകടിപ്പിച്ചത്.

പികെ നവാസിന്റെ ഖേദപ്രകടനം ഇങ്ങനെ:

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമർശങ്ങൾ നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ടുള്ള വിശദീകരണം. പരാതിയിൽ പരാമർശിക്കപ്പെട്ട യോഗത്തിൽ ആരെയും വ്യക്തിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും ഞാൻ നടത്തിയിട്ടില്ല. സ്ത്രീകളോടും, മുതിർന്നവരോടും, കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇത് വരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെയായിരിക്കും. എന്നാൽ എന്റെ സംസാരത്തിൽ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവർത്തകരായ ഹരിത ഭാരവാഹികൾ നേതൃത്വത്തിന് നൽകിയിരുന്നു.

ഈ വിഷയത്തിൽ നിരവധി തവണ നേതാക്കൾ ഉത്തരവാദിത്വപെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹാരത്തിലേക്ക് എത്തിയിരുന്നില്ല. വീണ്ടും ഇതേ വിഷയത്തിൽ ഇന്നലെ നടന്ന യോഗത്തിലേക്ക് പാർട്ടി നേതാക്കൾ വിളിച്ച് വരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രശ്നങ്ങൾ അവസാനിക്കാൻ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു. ഒരു വനിതാ പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. യോഗത്തിൽ പങ്കെടുത്ത സഹപ്രവർത്തകരിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു.

പ്രസ്തുത കമ്മിറ്റിയിൽ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കിൽ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കിൽ ക്ഷമ പറയാനും തയ്യാറാകുമായിരുന്നു. പാർട്ടി അച്ചടക്കവും പാർട്ടിയുമാണ് പ്രധാനം, ആഴ്ചകളായി പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും ഒരു വാക്ക് പോലും മാധ്യമങ്ങൾക്ക് മുന്നിൽ പറയാതിരുന്നതും സോഷ്യൽ മീഡിയ വഴി പ്രതികരിക്കാതിരുന്നതും വിഷയത്തിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ആരും പത്രസമ്മേളനങ്ങളോ പ്രതികരണങ്ങളോ പാടില്ലെന്ന എന്റെ പാർട്ടിയുടെ അച്ചടക്കത്തിന്റെയും നേതാക്കളുടെ നിർദ്ദേശത്തിന്റെയും ഭാഗമായിട്ടായിരുന്നു.

ഇന്ന് വിഷയത്തിൽ പാർട്ടി തീർപ്പ് കൽപ്പിച്ചിരിക്കുന്നു. പാർട്ടി പറഞ്ഞാൽ അതിനപ്പുറം ഒരടി വെക്കില്ല. വിവാദങ്ങൾ ഇവിടെ അവസാനിക്കട്ടെ. തിരഞ്ഞെടുപ്പാനന്തര മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ നിന്ന് ഒരു വിവാദമെങ്കിലും അകന്ന് നിൽക്കട്ടെ. താലിബാൻ ലീഗെന്നും, സ്ത്രീ വിരുദ്ധ പാർട്ടിയെന്നുമുള്ള പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുമ്പോൾ വേദനിക്കുന്നത് സാധാരണക്കാരായ അനേകായിരം പ്രവർത്തകരുടെ ഹൃദയമാണ്. അവരിൽ ഒരുവനായി ആ വേദനയെ ഉൾക്കൊള്ളുന്നു.

അതേസമയം എം.എസ്.എഫ്-ഹരിത വിഭാഗം പ്രശ്നം പരിഹരിച്ചപ്പോൾ നഷ്ടം ഹരിതക്ക് തന്നൈയെന്ന വികാരവും ശക്തമാണ്. ഫോർമുല പ്രഖ്യാപത് എം.എസ്.എഫ് നേതാക്കളെ സംരക്ഷിക്കാൻ മാത്രം. ഇ.ടി.യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഖേദംപ്രകടിപ്പിച്ചതോടെ എല്ലാം അവസാനിപ്പിച്ച് ഹരിതയും. പ്രശ്ന പരിഹാരത്തിനു ഫോർമുല പ്രഖ്യാപിച്ചെങ്കിലും ഹരിതയിലെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ലീഗ് നേതൃത്വത്തിന്റെ തിട്ടൂരത്തിന് മുന്നിൽ ഹരിത നേതാക്കൾ മുട്ടുമടക്കിയെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.

ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ എം.എസ്.എഫ് നേതാക്കൾ ഖേദം പ്രകടിപ്പിച്ച് തലയൂരി, ഹരിതയെ മരവിപ്പിച്ച നടപടി പിൻവലിക്കുകയും ചെയ്തു. എം.എസ്.എഫ് നേതാക്കൾക്കെതിരെയുള്ള വനിതാ കമ്മീഷനിലെ പരാതിയും പൻവലിക്കും. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം. പി യുടെ നേതൃത്വത്തിൽ നടന്ന മാരത്തോൺ ചർച്ചകൾ ക്കൊടുവിൽ ഇന്നലെ രാത്രി 12മണിയോടെ യാണ് തീരുമാനം ആയത്. തീരുമാനം ഇന്ന് ഉച്ചയോടെ സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം വാർത്ത കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

ഡൽഹിയിൽ ആയിരുന്ന മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ ഒരാഴ്ചയായി ഫോണിൽ വിവിധ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നു. അവസാനമായി ഇന്നലെ ഹരിത പ്രശ്ന പരിഹാരത്തിനായി ഡൽഹിയിൽ നിന്നും നാട്ടിലെത്തിയ ഇ. ടി. പാർട്ടി ഉന്നതധികാര സമിതി അംഗങ്ങളുമായും ഇരു വിഭാഗം നേതാക്കളുമായും നേരിട്ടും ഫോണിലും പലതവണ ചർച്ച നടത്തി. ശേഷം മലപ്പുറം ലീഗ് ഹൗസിൽ വെച്ച് നേതാക്കൾ എം.എസ്.എഫ്, ഹരിത നേതാക്കളെ തനിച്ചും ഒന്നിച്ചിരുത്തിയും സംസാരിച്ചു

ഇ.ടി യെ കൂടാതെ ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, എം.കെ.മുനീർ എംഎ‍ൽഎ ചർച്ചക്കു നേതൃത്വം നൽകി. എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, വൈസ് പ്രസിഡന്റ് അഷർ പെരുമുക്ക്, ഫാത്തിമ തഹ്ലിയ, മുഫീദ തസ്‌നി, നജ്മ തബ്ഷീറ, ഷംന എന്നിവർ ഇരു വിഭാഗത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.