മലപ്പുറം: എംഎസ്എഫ് നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ലീഗിനുള്ളിലുണ്ടായ വിവാദത്തിൽ കുടുതൽ പ്രതിസന്ധി. എംഎസ്എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രാജിവെച്ചു. പാർട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിക്ക് നൽകിയ രാജിക്കത്തിൽ അബ്ദുസമദ് വ്യക്തമാക്കി.കുടുതൽ പേർ രാജിയുമായി രംഗത്തെത്തുമെന്നാണ് സൂചന.

അതേസമയം കൂടുതൽ 'ഹരിത' സംസ്ഥാന ഭാരവാഹികൾ രാജിവയ്ക്കാനാണ് പുതിയ തീരുമാനം. പ്രഖ്യാപനം ബുധനാഴ്ചത്തെ വാർത്താസമ്മേളനത്തിൽ ഉണ്ടാകും.ജില്ലാ കമ്മിറ്റികളും രാജി സന്നദ്ധത അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വാർത്താസമ്മേളനം നടത്തുമെന്ന് എംഎസ്എഫ്ഹരിത നേതാവ് ഫാത്തിമ തെഹ്ലിയ ഫേസ്‌ബുക്കിൽ കുറിച്ചു. സംസ്ഥാന, ജില്ലാ ഭാരവാഹിത്വം വഹിക്കുന്ന കൂടുതൽ പേർ രാജി സമർപ്പിക്കും.

സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെ അനുകൂലിക്കുന്നവർ വാട്‌സാപ് ഗ്രൂപ്പുകളിൽ 'ഹരിത' നേതാക്കൾക്കെതിരെ അധിക്ഷേപം തുടരുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ഹരിത കമ്മിറ്റിയെ മരവിപ്പിച്ച മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നടപടി സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് നേതാക്കൾക്കെതിരേ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാത്തതിന്റെ പേരിൽ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ ലീഗ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് രാജി തുടരുന്നത്.

ഹരിതയുടെ പരാതിയിൽ നേരത്തെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബ് എന്നിവർക്കെതിരേ കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ജൂൺ 22 ന് കോഴിക്കോട് ഹബീബ് സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.കെ നവാസ് ഹരിതയിലെ വിദ്യാർത്ഥിനികളോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് കേസ്.

പ്രശ്നം പരിഹരിക്കാൻ ലീഗ് മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ ഹരിത നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഹരിത ഭാരവാഹികളുടെ ആരോപണത്തിന് വിധേയരായ നേതാക്കളോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനും ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.