ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ കൊലയാളികളെ പിടിക്കാൻ വൈകുന്നതിൽ പൊലീസിനു നേരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി രമേശ്.'പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തൊടാൻ ഭയമാണെങ്കിൽ, അറസ്റ്റ് ചെയ്യാൻ ഭയമാണെങ്കിൽ പറഞ്ഞാൽ മതി ആ പണി വൃത്തിയായി ഞങ്ങൾ ചെയ്തു തരാം, പക്ഷെ അത്യാവശ്യം കേടുപാടുകളുണ്ടാകും അത് നിങ്ങൾ ഏറ്റെടുക്കണമെന്ന് എം ടി രമേശ് പറഞ്ഞു.രൺജിത്ത് ശ്രീനിവാസന്റെ കൊലയാളികളെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ എസ്‌പി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു എം ടി രമേശിന്റെ പ്രകോപനപരമായ പ്രസംഗം.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഏറ്റവും ഭീതിജനകമായ രീതിയിൽ, ഒരു മനുഷ്യനോട് ചെയ്യാൻ കഴിയാത്ത രീതിയിലാണ് അമ്മയുടെയും ഭാര്യയുടെയും മുൻപിലിട്ട് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ആ കൊലപാതകത്തെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് നന്നായി അറിയാവുന്നവരാണ് സംഘപരിവാർ പ്രവർത്തകരെന്ന് അദ്ദേഹം ഓർ്മ്മിപ്പിച്ചു. പക്ഷെ നാം ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലായതിനാലും നിയമവാഴ്ചയിൽ വിശ്വാസമുള്ളതുകൊണ്ടുമാണ് സംയമനം പാലിക്കുന്നത്.

രൺജീത്തിന്റെ കൊലപാതകത്തിൽ പങ്കെടുത്തവർ ഇതരസംസ്ഥാനത്തേക്ക് രക്ഷപെട്ടുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് രണ്ടു പേരെ പിടികൂടി. പോപ്പുലർ ഫ്രണ്ടുകാരുടെ ഇതരസംസ്ഥാനം പെരുമ്പാവൂരാണോയെന്ന് എം ടി രമേശ് ചോദിച്ചു.

പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് പേടിയുണ്ടെങ്കിൽ ആ പട്ടിക ഞങ്ങളെ ഏൽപിക്കണം. പോപ്പുലർ ഫ്രണ്ടുകാരന്റെയും എസ്ഡിപിഐക്കാരന്റെയും കൊലക്കത്തിക്ക് ഇരയാകുമെന്ന് ഉറപ്പിച്ച് തന്നെയാണ് പതിനായിരക്കണക്കിന് പ്രവർത്തകർ ഇവിടെ പ്രവർത്തിക്കുന്നത്. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമാണെന്ന് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് എംടി രമേശ് ചോദിച്ചു.ഏതെങ്കിലും സംസ്ഥാന നേതാവിനെ ചോദ്യം ചെയ്തോയെന്നും അദ്ദേഹം ആരാഞ്ഞു.

പൊലീസ് പറഞ്ഞ കാര്യങ്ങൾ എല്ലാം വിശ്വസിച്ചുവെന്ന് കരുതണ്ട. പൊലീസിനോടുള്ള ബഹുമാനം കൊണ്ടും നിങ്ങൾ എന്ത് ചെയ്യും എന്ന് കാണാൻ വേണ്ടിയുമാണ് കാത്തിരുന്നത്. പക്ഷെ പൊലീസ് പറയുന്ന എല്ലാ വിവരക്കേടും വിഡ്ഡിത്തവും വിഴുങ്ങാൻ ബിജെപിക്ക് ആകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകികൾക്ക് നഗരം വിടാനും ജില്ല വിടാനും കേരളം വിടാനുമുള്ള നിരീക്ഷണമാണോ പൊലീസ് ഒരുക്കിയതെന്നും എംടി രമേശ് ചോദിച്ചു. രൺജീത് ശ്രീനിവാസന്റെ ചോരയ്ക്ക് ഉത്തരവാദി എസ്ഡിപിഐ മാത്രമല്ല പൊലീസുകാരും കൂടിയാണ്. പൊലീസിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടു കൂടിയാണ് കൊലപാതകം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ എസ്‌പി ഓഫീസ് മാർച്ച്. ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കൊലപാതകത്തിലെ ഗൂഢാലോചനയും തീവ്രവാദ ബന്ധവും പുറത്തുകൊണ്ടുവരണമെന്നും സംഘപരിവാർ പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

രൺജിത്ത് ശ്രീനിവാസന്റെ കൊലയിൽ നേരിട്ട് പങ്കുള്ള 12 പേരിൽ രണ്ടുപേരെ ഇന്ന് പെരുമ്പാവൂരിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.