കാസർകോട്: മൊഗ്രാൽപുത്തൂർ ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ ഡ്രൈവറെ കാർ തടഞ്ഞ് 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ പിടിയിലാവാനുള്ള ആറ് പ്രതികൾക്കായി കാസർകോട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

കണ്ണൂർ ചിറക്കൽ പുതിയതെരു നായക്കർ നടുകണ്ടി വീട്ടിൽ മുബാറക്ക് (27), കാസർകോട് കുമ്ബള ശാന്തിപ്പള്ളം ബദരിയ നഗറിലെ എ ജി ഷഹീർ എന്ന ഷഹീർ റഹിം (34), തൃശൂർ കൊടശേരി സെന്റ് മേരീസ് ചർച്ചിന് സമീപം വടശേരി വീട്ടിൽ എഡ്വിൻ തോമസ് (24), എറണാകുളം ആലുവ കറുക്കുട്ടി ചക്കിഹെറി വീട്ടിൽ ആന്റണി ലൂയിസ് എന്ന ആന്റപ്പൻ (28), വയനാട് പുൽപ്പള്ളി പേരിക്കല്ലൂർ മൂന്നുപാലം ചക്കാലക്കൽ വീട്ടിൽ സുജിത്ത് (26), വയനാട് പനമരം നടവയൽ കായ്ക്കുന്ന് പാത്തിപ്പാക്കൽ ജോബീഷ് ജോസഫ് (23) എന്നിവർക്കായാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. വിവരം ലഭിക്കുന്നവർ കാസർകോട് ഇൻസ്പെക്ടർ (949798217), സബ് ഇൻസ്പെക്ടർ (9497980934, 949727854) എന്നിവരെ അറിയിക്കണം. പ്രതികൾക്ക് അഭയം നൽകുന്നവരേ കേസിൽ പ്രതി ചേർക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

മഹാരാഷ്ട്ര സ്വദേശിയായ രാഹുൽ മഹാദേവ് ജാവിറിനെ കഴിഞ്ഞ സെപ്റ്റംബർ 22നാണ് മൊഗ്രാൽപുത്തൂർ ദേശീയപാതയിൽ തട്ടിക്കൊണ്ട് പോയത്. മംഗളൂരുവിലെ സ്വർണ വ്യാപാരിയുടെ ഡ്രൈവറായ ഇയാൾ തലശേരിയിലേക്ക് പോകുന്നതിനിടെയാണ് കൊള്ള. പണം കൊള്ളയടിച്ച് കാർ പയ്യന്നൂർ എച്ചിലാംവയൽ കരിങ്കുഴിയിൽ ഉപേക്ഷിച്ചു. ഡ്രൈവറെ മറ്റൊരിടത്ത് ഇറക്കി വിട്ടു. വയനാട് പനമരത്തെ അഖിൽ ടോമി(24), തൃശൂർ എളംതുരുത്തിയിലെ ബിനോയ് സി ബേബി(25), വയനാട് പുൽപ്പള്ളിയിലെ അനു ഷാജു(28) എന്നിവർ അറസ്റ്റിലായിരുന്നു. ഇവരുമായി നടത്തിയ തെളിവെടുപ്പിൽ 27.50 ലക്ഷം രൂപയും ഒമ്ബത് പവനും പണം ഉപയോഗിച്ച് വാങ്ങിയ വസ്തുക്കളും പൊലീസ് കണ്ടെത്തി. കാസർകോട് ഇൻസ്പെക്ടർ പി അജിത്ത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.