തിരുവനന്തപുരം: സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫി എന്ന ജനിതക രോഗം ബാധിച്ച കണ്ണൂർ മട്ടിന്നൂരിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിൽസയ്ക്കുള്ള മരുന്നിൽ നികുതിയിൽ ഇളവ് തേടി എളമരം കരീം എംപി. പ്രധാനമന്ത്രിക്ക് കത്തയച്ചു. സാൾജെൻസ്മ ഇൻജെക്ഷന് ഏകദേശം 18 കോടി രൂപയാണ് വില. ഈ മരുന്ന് ഇറക്കുമതി ചെയ്യുമ്പോൾ 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജി.എസ്.ടിയും ഉൾപ്പെടെ നികുതിയിനത്തിൽ മാത്രം ആറരക്കോടി രൂപ ചെലവുവരും. ഈ നികുതികൾ ഒഴിവാക്കി നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടാണ് എളമരം കരീം പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഫേ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എളമരം കരീം എംപിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ കുറിപ്പ്.

കണ്ണൂർ മാട്ടൂലിൽ അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സക്ക് ആവശ്യമായ സോൾജെൻസ്മ ഇൻജെക്ഷനുമേലുള്ള ഇറക്കുമതി തീരുവയും ജി.എസ്.ടിയും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മസിൽ ശോഷണത്തിന് വഴിവെയ്ക്കുന്ന സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫി എന്ന ജനിതക രോഗമാണ് മുഹമ്മദിന്.

സോൾജെൻസ്മ ഇൻജെക്ഷന് ഏകദേശം 18 കോടി രൂപയാണ് വില. കല്യാശേരി മണ്ഡലം എംഎ‍ൽഎ. വിജിന്റെയും മാട്ടൂൽ പഞ്ചായത്ത് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ കമ്മിറ്റിയുടെ പ്രവർത്തന ഫലമായി മരുന്നിന് ആവശ്യമായ തുക കൂട്ടായ ശ്രമത്തിലൂടെ ഒരാഴ്ച കൊണ്ട് സമാഹരിക്കാൻ കഴിഞ്ഞിരുന്നു.

ഈ മരുന്ന് ഇറക്കുമതി ചെയ്യുമ്പോൾ 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജി.എസ്.ടിയും ഉൾപ്പെടെ നികുതിയിനത്തിൽ മാത്രം ആറരക്കോടി രൂപ ചെലവുവരും. ഈ നികുതികൾ ഒഴിവാക്കി നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവണം. സമാനമായ രീതിയിൽ മഹാരാഷ്ട്രയിലെ തീര എന്ന കുട്ടിക്ക് സൊൾജെൻസ്മ മരുന്നിനുമേലുള്ള നികുതികൾ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇതേ നിലപാട് മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണം.

മരുന്ന് എത്രയും വേഗം എത്തിക്കുന്നതിന് സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും തീവ്ര ശ്രമം നടത്തിവരികയാണ്. ഈ ശ്രമങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സഹായം അടിയന്തിരമായി നൽകണമെന്നും മരുന്നിന്റെ നികുതി ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.