കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സിപിഎം സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. കോഴിക്കോട് നോർത്ത് സീറ്റിൽ ജനകീയനായ എംഎൽഎ എ പ്രദീപ് കുമാറിനെ തന്നെ വീണ്ടും സിപിഎം മത്സരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംവിധായകൻ രഞ്ജിത്തിന്റെ പേരു കൊണ്ടു വന്ന് എ പ്രദീപ്കുമാറിനെ മറികടക്കാനുള്ള ശ്രമം നടന്നെങ്കിലും ആ നീക്കം പൊളിഞ്ഞത് പ്രദീപിന്റെ ജനകീയതേ വോട്ടാകൂ എന്ന തിരിച്ചറിവിലാണ്. മാത്രമല്ല, ബേപ്പൂർ മണ്ഡലത്തിൽ പി എ മുഹമ്മദ് റിയാസിനെ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചെടുക്കുക എന്ന പിണറായിയുടെ ആഗ്രഹവും അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ ഇടയായി.

എളമരം കരീമിന്റെ പ്രത്യേക താൽപ്പര്യത്തിലായിരുന്നു രഞ്ജിത്തിന്റെ പേര് കോഴിക്കോട് നോർത്തിലേക്ക് പരിഗണിച്ചത്. ഈ നീക്കത്തിന് മുഹമ്മദ് റിയാസിന്റെയും പിന്തുണയുണ്ടായിരുന്നു. എന്നാൽ, രഞ്ജിത്തിന് വിജയസാധ്യത കുറവാണെന്നതു ബോധ്യമായപ്പോൾ നേതാക്കൾ നയംമാറ്റി. ഇതോടെ തുടർഭരണം വന്നാൽ രഞ്ജിത്തിന് അർഹമായ പദവി തന്നെ ലഭിക്കുകയും ചെയ്യും. വികെസി മുഹമ്മദ് കോയയുടെ സിറ്റിങ് സീറ്റിലാണ് റിയാസിനെ സിപിഎം സ്ഥാനാർത്ഥിയാക്കുന്നത്. ഇവിടെ പിണറായിയുടെ മരുമകന്റെ വിജയം ഉറപ്പിക്കു എന്നതാണ് പാർട്ടിയുടെ അഭിമാന പ്രശ്‌നമായി മാറുകയും ചെയ്യും.

ജില്ലാ സെക്രട്ടറിയേറ്റ് തയ്യറാകാക്കിയ പട്ടികയിൽ സിറ്റിങ് എംഎൽഎമാരെയടക്കം പരിഗണിച്ചാണ് സാധ്യതാപട്ടികയുള്ളത്. കൊയ്ലാണ്ടിയിൽ കെ ദാസൻ, പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ, കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാർ എന്നിവരെയാണ് സിറ്റിങ് സീറ്റുകളിൽ പരിഗണിക്കുന്നത്. പേരാമ്പ്രയിൽ ജില്ലാ സെക്രട്ടറി പി മോഹനന്റെയും കൊയിലാണ്ടിയിൽ എ മഹബൂബിന്റെയും പേരുകൾക്കൂടി സാധ്യതാപ്പട്ടികയിലുണ്ട്.

ബാലുശ്ശേരിയിൽ സച്ചിൻ ദേവിനാണ് സാധ്യത. കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടിയെയും തിരുവമ്പാടി സീറ്റ് കേരള കോൺഗ്രസിന് നൽകേണ്ടന്ന തീരുമാനമാണ് സിപിഐഎമ്മിനുള്ളത്. ഗിരീഷ് ജോണിനെയാവും ഇവിടെ പാർട്ടി ഇറക്കുക. യുഡിഎഫ് വിട്ടെത്തിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് തിരുവമ്പാടി നൽകാൻ നേരത്തെ എൽഡിഎഫിൽ ആലോചനകൾ നടന്നിരുന്നെങ്കിലും വിട്ടുകൊടുക്കില്ലെന്ന നിലപാടായിരുന്നു സിപിഐഎമ്മിന്.

കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് പേര് ആദ്യഘട്ടത്തിൽ ഉയർന്നിരുന്നെങ്കിലും എ പ്രദീപ് കുമാറിന് ഒരു അവസരം കൂടി നൽകാം എന്നാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. സംവിധായകൻ രഞ്ജിത്തിനെ സിപിഎമ്മുമായി അടുപ്പിക്കുന്നതിന് പിന്നിൽ സോഷ്യലിസ്റ്റ് സൗഹൃദം കൂടിയായിരുന്നു. എൽജെഡി എന്ന പാർട്ടിയുമായുള്ള സിനിമാക്കാരന്റെ അടുപ്പമായിരുന്നു അദ്ദേഹത്തെ പരിഗണിക്കാൻ കാരണം. മാതൃഭൂമിയുടെ എംഡിയും എൽജെഡി അധ്യക്ഷനുമായ എംവി ശ്രേയംസ് കുമാറും സുഹൃത്തുക്കളുമാണ് രഞ്ജിത്തനെ രാഷ്ട്രീയക്കാരനാക്കാൻ മുന്നിലുള്ളത്. ഇതിനൊപ്പം എ പ്രദീപ് കുമാറിന് വീണ്ടും സീറ്റ് നൽകാൻ താൽപ്പര്യമില്ലാത്ത കോഴിക്കോട്ടെ സിപിഎം അച്ചുതണ്ടും ചേർന്നെങ്കിലും വിജസാധ്യതയ്ക്ക് മുന്നിൽ ഈ നീക്കം പൊളിയുകയായിരുന്നു.

കോഴിക്കോട് നോർത്തിനുള്ളത് കോൺഗ്രസ് പാരമ്പര്യമായിരുന്നു. ഈ കുത്തകയെയാണ് പ്രദീപ് കുമാർ തകർത്തത്. സ്‌കൂൾ ആധുനിക വൽക്കരണത്തിന് പുതുമാനം നൽകി. ഇത് പിണറായി സർക്കാർ കേരളത്തിൽ ഉടനീളം നടപ്പാക്കുകയും ചെയ്തു. ജനകീയനായ പ്രദീപ് കുമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പക്ഷേ ജയിക്കാനായില്ല. എളമരം കരിമും ജില്ലാ സെക്രട്ടറി പി മോഹനനും സ്രപദീപിന് എതിരായിരുന്നു. എന്നാൽ കരുത്തനായ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാൽ മാത്രമേ പ്രദീപിന് സീറ്റ് നിഷേധിക്കാനാകൂ. ഇത് മനസ്സിലാക്കിയാണ് രഞ്ജിത്തിന്റെ പേര് ചർച്ചയാക്കിയത്. ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു.

പ്രദീപിന് പ്രചരണത്തിന് ചിലർ അനുമതിയും നൽകി. ഇതിന് പിന്നാലെയാണ് രഞ്ജിത്ത് പരസ്യമായി തന്നെ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ കമ്മറ്റിയും നോർത്തിൽ രഞ്ജിത്തിന്റെ പേര് ചർച്ചയാക്കാൻ സാധ്യതയുണ്ട്. നോർത്തിൽ പാർവ്വതി തിരുവോത്തിനെ മത്സരിപ്പിക്കാനുള്ള ഗൂഡ നീക്കവും നേരത്തെ നടത്തിയിരുന്നു. പ്രദീപിനെ മത്സരിക്കാൻ അനുവദിക്കരുതെന്നവരുടെ താൽപ്പര്യമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ, വിജയസാധ്യത എന്ന ഒറ്റ ഘടകത്തിന് മുന്നിൽ പ്രദീപിന് തന്നെ വിജയം എത്തുകയായിരുന്നു.