തിരുവനന്തപുരം: ഇന്ന് ലേഡി സൂപ്പർസ്റ്റാറായി വളർന്ന നയൻതാരയുമൊത്തുള്ള ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച് മുകേഷ്.വിസ്മയത്തുമ്പത്ത് ലൊക്കേഷനിലെ ചില ഓർമ്മകളാണ് മുകേഷ് പങ്കുവെച്ചത്.'വിസ്മയത്തുമ്പത്തിൽ അഭിനയിക്കുമ്പോൾ ചില പ്രയാസങ്ങൾ കാരണം നയൻതാരക്ക് വിഷമം വന്നിരുന്നു. സീനുകൾ പെർഫെക്റ്റ് ആയിരിക്കണമെന്ന് പാച്ചിക്കക്ക് (ഫാസിൽ) നിർബന്ധമായിരുന്നു. അതിനാൽ ചില സീനുകളെല്ലാം കുറേ പ്രാവശ്യം പറഞ്ഞുകൊടുത്താണ് നയൻതാര ചെയ്തത്.

ചേട്ടാ എനിക്ക് ഇനിയൊരു സിനിമയൊക്കെ കിട്ടാൻ പാടായിരിക്കുമെന്നാണ് പടത്തിന്റെ ഷൂട്ടെല്ലാം കഴിഞ്ഞ് തിരിച്ചു പോവുമ്പോൾ നയൻതാര എന്നോട് പറഞ്ഞത്. ഒരിക്കലും അങ്ങനെ പറയരുത്, നിന്റെ കണ്ണുകളിൽ ആത്മവിശ്വാസമുണ്ട് എന്നാണ് നയൻതാരക്ക് ഞാൻ മറുപടി കൊടുത്തത്,' മുകേഷ് പറയുന്നു.

പിന്നീട് നയൻതാര തമിഴിൽ പടങ്ങൾ ചെയ്ത് തുടങ്ങിയെന്നും ഇന്ത്യയിലെ തന്നെ സൂപ്പർസ്റ്റാർ ആയി മാറിയെന്നും മുകേഷ് പറയുന്നു. ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നയൻതാരയെന്നാണ് മുകേഷ് പറഞ്ഞത്.

മറ്റൊരു അനുഭവം കൂടി മുകേഷ് പങ്കുവെച്ചു. മലയാളത്തിലെ നടീനടന്മാർ ചേർന്ന് ഗൾഫ് ട്രിപ്പിന് പോവാൻ നിന്നപ്പോൾ നയൻതാരയും വേണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. നയൻതാരയെ വിളിക്കാൻ സംഘാടകർ ഏർപ്പാടാക്കിയപ്പോൾ താൻ നടിയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞുവെന്നും മുകേഷ് പറയുന്നു.

എന്നാൽ ലിസ്റ്റിലുള്ള നായികമാരെല്ലാം വലിയ ഡാൻസേഴ്സ് ആണെന്നും തനിക്ക് അത്തരത്തിൽ ഡാൻസ് കളിക്കാൻ അറിയാത്തതുകൊണ്ട് വരില്ലെന്നുമാണ് നയൻതാര പറഞ്ഞതെന്നും മുകേഷ് പറഞ്ഞു. എന്നാൽ പിന്നീട് നയൻതാരയുടെ ഉയർച്ചയാണ് താൻ കണ്ടതെന്നും മുകേഷ് കൂട്ടിച്ചേർത്തു.