ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടി. ഒരു സെക്കന്റിൽ 7,300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഒമ്പത് ഷട്ടറുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം.

വൈകുന്നേരം അഞ്ച് മുതലാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നു തുടങ്ങിയത്. അഞ്ച് ഷട്ടറുകൾ 90 സെന്റിമീറ്റർ വീതവും നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം കേരളത്തിന്റെ ആവശ്യം അവഗണിച്ച് ശനിയാഴ്ചയും രാത്രിയിൽ തമിഴ്‌നാട് സ്പിൽവേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു.

അതിനിടെ മുല്ലപ്പെരിയാർ വിഷയത്തിന് വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂർ ഉപവാസം അവസാനിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡീൻ കുര്യാക്കോസിന്റെ ഉപവാസം.

ചെറുതോണിയിലാണ് 24 മണിക്കൂർ ഉപവസിച്ചത്. കേരളത്തിലെ ഭരണകൂടത്തിനുണ്ടായ തകർച്ചയാണ് മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ കാര്യമായി ഇടപെടാൻ കഴിയാത്തതിന് കാരണമെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.