ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണെന്ന് സുപ്രീം കോടതി. റൂൾ കെർവ് ഷെഡ്യൂൾ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാർ ഡാം മേൽനോട്ട സിമിതിക്ക് തമിഴ്‌നാട് നൽകണം. വിവരങ്ങൾ കൈമാറിയില്ല എങ്കിൽ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

അണക്കെട്ടിന്റെ റൂൾ കെർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ എന്നീ കാര്യങ്ങളിൽ നാലാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മേൽനോട്ട സമിതിയോട് സുപ്രീം കോടതി നിർദേശിച്ചു.

മേൽനോട്ട സമിതി ഉത്തരവാദിത്വങ്ങൾ ഉപസമിതിക്ക് കൈമാറി എന്ന ഹർജി പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി ഇടക്കാല നിർദ്ദേശം നൽകിയത്. ഉപസമിതി രൂപീകരണം ഭരണഘടന ബെഞ്ചിന്റെ വിധിക്ക് അല്ലെന്ന് കേന്ദ്ര ജല കമ്മീഷൻ കോടതിയെ അറിയിച്ചു.

അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കുന്നതിന് വേണ്ടി ആണ് പ്രാദേശികമായി പ്രവർത്തിക്കുന്ന എൻജിനീയർമാർ ഉൾപ്പെടുന്ന ഉപസമിതിക്ക് രൂപം നൽകിയത്. മേൽനോട്ട സമിതി അധികാരങ്ങൾ ഉപസമിതിക്ക് കൈമാറിയിട്ടില്ല എന്നും കേന്ദ്ര ജല കമ്മീഷൻ വ്യക്തമാക്കി. മുല്ലപ്പെരിയാർ അണകെട്ട് ഘടനാപരമായി സുരക്ഷിതമാണ്. പ്രളയവും, ഭൂചലനവും അതിജീവിക്കാൻ അണക്കെട്ട് പ്രാപ്തമാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

പി ജെ ജോസഫിന്റെ മരുമകനും കോതമംഗലത്തെ ട്വന്റി ട്വന്റി യുടെ സ്ഥാനാർത്ഥിയുമായ ഡോ.ജോ ജോസഫ് ആണ് ഉപസമിതി രൂപീകരണം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നത്. മേൽനോട്ട സമിതിയുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തി ആണ് തമിഴ്‌നാട് സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഉപസമിതി രൂപീകരണം ഒഴികെ അണക്കെട്ടിന്റെ സുരക്ഷയും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ ജോ ജോസഫ് ഉന്നയിച്ച വാദങ്ങൾ പിന്തുണയ്ക്കുന്ന നിലപാട് ആണ് കേരളം സുപ്രീംകോടതിയിൽ സ്വീകരിക്കുന്നത്. ഹർജി ഇൻ ഏപ്രിൽ 22 ന് സുപ്രീംകോടതി പരിഗണിക്കും.