തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വീണ്ടും സോളാർ കേസ് കുത്തിപ്പൊക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വേറെ ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷത്തിനെതിരെ സോളാർ കേസ് വീണ്ടും എടുത്തു പ്രയോഗിക്കുകയാണ് സർക്കാർ. വേറെ ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. വ്യാജ ഏറ്റുമുട്ടലിലൂടെ ആളുകളെ കൊല്ലുന്നതാണോ സിപിഎം നയം. എപ്പോഴാണ് മാവോയിസ്റ്റുകൾ സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നവർ ആരും മേയർ കുപ്പായം ഇട്ടു വരേണ്ടതില്ല. കാര്യങ്ങൾ എങ്ങനെ നടപ്പാക്കണമെന്ന് പാർട്ടിക്ക് അറിയാം. ഇക്കുറി ഒരു കാരണവശാലും വിമതരെ മത്സരരംഗത്തിറക്കാൻ പാർട്ടി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.