തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ വിമർശിച്ചു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തുടക്കം മുതൽ ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകാതെ അവഹേളിക്കാനാണ് സിപിഎം ശ്രമിച്ചത്. ഒടുവിൽ ജനവികാരത്തിന് മുന്നിൽ വഴങ്ങേണ്ടി വന്ന സിപിഎമ്മിന്റെ ജാള്യതയാണ് വിജയരാഘവന്റെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. പിഎസ്സ്സി ഉദ്യോഗാർത്ഥികളുമായി കഴിഞ്ഞ ദിവസം സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ചകളുടെ അന്തിമഫലം എന്താകുമെന്ന ആശങ്ക വർധിപ്പിക്കുന്നതാണ് വിജയരാഘവന്റെ പ്രസ്താവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.

സർക്കാർ പ്രതിനിധികൾ നൽകിയ ഉറപ്പുകൾക്ക് കടകവിരുദ്ധമായിട്ടാണ് സിപിഎം സെക്രട്ടറി സംസാരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇത്തരം ഒരു ചർച്ചയ്ക്ക് ഉദ്യോഗാർത്ഥികളുമായി സർക്കാർ തയ്യാറയതെന്ന് സംശയിക്കേണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടത്തി ഉദ്യോഗാർത്ഥികൾക്ക് ഉറപ്പുനൽകിയെങ്കിലും അത് രേഖാമൂലം നൽകാൻ സർക്കാർ തയ്യാറായില്ല.

അതുകൊണ്ട് തന്നെ ഉദ്യോഗാർത്ഥികളെ കേൾക്കാൻ സർക്കാർ തയ്യാറായത് ആത്മാർത്ഥമായിട്ടാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എത്രയും പെട്ടെന്ന് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം.

അനർഹരെ പിൻവാതിൽ വഴി നിയമിക്കുകയും ആ നടപടിയെ ന്യായീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്കും ക്രമവിരുദ്ധമായി പത്നിക്ക് ഉദ്യോഗക്കയറ്റം നൽകിയ പാർട്ടി സെക്രട്ടറിക്കും കഷ്ടപ്പെട്ട് പഠിച്ച് പിഎസ്സ്സി റാങ്ക് ലിസ്റ്റിൽ വന്ന ഉദ്യോഗാർത്ഥികളുടെ മനോവിഷമം മനസിലാകില്ല. ഉദ്യോഗാർത്ഥികൾക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചക്കാലമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയേയും വൈസ് പ്രസിഡന്റ് ശബരിനാഥൻ എംഎൽഎയേയും ചർച്ചയ്ക്ക് വിളിക്കാനുള്ള ജനാധിപത്യ മര്യാദ സർക്കാർ കാണിക്കേണ്ടതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.