തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആക്ടിൽ നടപ്പിലാക്കിയ ഭേദഗതിക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പൊലീസ് നിയമ ഭേദഗതിയിലൂടെ മുഖ്യമന്ത്രി മാധ്യമങ്ങളെ നിശബ്ദമാക്കുന്നുവെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. സൈബർ ആക്രമങ്ങൾ തടയാനെന്ന പേരിൽ സംസ്ഥാന സർക്കാർ പൊലീസ് ആക്ട് ഭേദഗതിയിലൂടെ നടപ്പാക്കിയ കരിനിയമം മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിർഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു. ഇത് തികഞ്ഞ ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഭൂമി ഇടപാട് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും ഓരോ ദിവസവും സർക്കാരിനെയും മന്ത്രിമാരെയും കേന്ദ്രീകരിച്ചാണ് പുറത്ത് വരുന്നത്. ഇതിൽ പലതും മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവന്നത്. സർക്കാരിനെതിരായ എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ പത്രമാരണ നിയമം. സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും മുല്ലപ്പള്ളി വിമർശിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന 2000ലെ ഐടി ആക്ടിലെ 66 എ, 2011 ലെ കേരള പൊലീസ് ആക്ട് 118(ഡി) വകുപ്പുകൾ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത്തരമൊരു കരിനിയമത്തെ കുറിച്ച് സീതാറാം യെച്ചൂരി എന്തുകൊണ്ട് പ്രതികരിക്കാൻ തയ്യാറായില്ല. യെച്ചൂരിയുടെ മൗനം ഈ കരിനിയമത്തെ പൂർണ്ണമായും അനുകൂലിക്കുന്നതിന് തുല്യമാണ്. ഇത് ദൗർഭാഗ്യകരമാണ്. മാധ്യമസ്വാതന്ത്ര്യം തകർക്കുന്ന നരേന്ദ്ര മോദിയുടെ പാതയിൽ തന്നെയാണ് മുഖ്യമന്ത്രിയും സഞ്ചരിക്കുന്നത്. വിമർശനങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന ഏകാധിപതികളാണ് ഇരുവരും. ബിജെപിയുടെ മാധ്യമവിരുദ്ധ നയങ്ങളാണ് കേരളത്തിൽ മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പത്രമാരണ നിയമം ജനാധിപത്യ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. വാറന്റ് ഇല്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്ന ഈ ഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങളും സൈബർ കുറ്റകൃത്യങ്ങളും കർശനമായി തടയേണ്ടതാണ്. പക്ഷെ ഇതുപോലൊരു കരിനിയമം കൊണ്ടുവന്നല്ല അതിനെ നേരിടേണ്ടത്. സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനത്തെ തടയുകയും മാധ്യമപ്രവർത്തകരെ ജയിലടക്കുകയും ചെയ്യുന്ന ഈ പത്രമാരണ നിയമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.