മുംബൈ: സ്ഥാപനത്തിലെ ഉന്നതൻ തന്നെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുമായി പത്രപ്രവർത്തക. പരാതിയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ ഒരു പ്രധാന മാധ്യമസ്ഥാപനത്തിലെ ഉന്നതന്റെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. സ്ഥാപനത്തിന്റെ ഭരണകാര്യവിഭാഗത്തിലെ ഉന്നതന്റെപേരിലാണ്‌ പരാതി. ബാന്ദ്രാ പൊലീസ് സ്‌റ്റേഷനിലാണ് ഇവർ പരാതി നൽകിയതെങ്കിലും പിന്നീട് സ്ഥാപനം സ്ഥിതിചെയ്യുന്ന ലോവർ പരേലിലെ എൻ.എം. ജോഷി മാർഗ് പൊലീസ് സ്‌റ്റേഷനിലേക്ക് കേസ് മാറ്റുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല.

തന്റെ ശരീരത്തിൽ മോശമായരീതിയിൽ സ്പർശിച്ചു എന്നും ലൈംഗികബന്ധത്തിന് ആവശ്യപ്പെട്ടു എന്നുമാണ് മുതിർന്ന പത്രപ്രവർത്തക നൽകിയ പരാതിയിലുള്ളത്. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വഴങ്ങാതിരുന്നതിനെത്തുടർന്ന് തന്നെ സ്ഥാപനത്തിൽനിന്നു പുറത്താക്കിയെന്നും അവർ പറയുന്നു. 2008 ഏപ്രിൽ മുതൽ 2020 ഓഗസ്റ്റ് വരെ തന്നെ ഈ രീതിയിൽ അയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും അവരുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.