മലപ്പുറം: പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ. ആളുകൾക്കിടയിൽ അസ്വാരസ്യങ്ങളും ആശയക്കുഴപ്പവും ഇപ്പോഴുമുണ്ടെന്നും അസ്വാരസ്യങ്ങൾ പരിഹരിക്കേണ്ടത് ചർച്ചയിലൂടെയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. സഹോദര്യത്തിലും സഹവർത്തിത്വത്തിലും ജീവിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മതനേതാക്കളുടെ യോഗം ഇന്ന് വൈകീട്ട് 3.30ന് തിരുവനന്തപുരത്ത് നടക്കും. മലങ്കര സഭ മേജർ ആർച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ മുൻകൈ എടുത്താണ് യോഗം വിളിച്ചത്. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, പാളയം ഇമാം വിപി സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈൻ മടവൂർ, എച്ച് ഷഹീർ മൗലവി, സൂസപാക്യം തിരുമേനി, ധർമരാജ് റസാലം തിരുമേനി, ബർണബാസ് തിരുമേനി എന്നീ നേതാക്കൾ പങ്കെടുക്കും.