കോഴിക്കോട്: പട്ടർപാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കുറ്റിക്കാട്ടൂർ ആനക്കുഴിക്കര കിഴക്കേമായങ്ങോട്ട് അൻസാർ(35) നെ ചേവായൂർ ഇൻസ്‌പെക്ടർ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 2019 ഒക്ടോബർ 12 ന് ആണ് കേസിനാസ്പദമായ സംഭവം.

പട്ടർപാലത്ത് നിന്നും യാത്രക്കാരനെന്ന വ്യാജേന ഓട്ടോ വിളിച്ച് പറമ്പിൽ ബസാറിനടുത്തുള്ള തയ്യിൽ താഴം എന്ന സ്ഥലത്തെത്തിച്ച് വെട്ടികൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവി നോർത്ത് അസി: കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

മാസങ്ങളോളം നീണ്ടപഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുകയും എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കളടക്കം നാലു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. അന്ന് ചേവായൂർ ഇൻസ്‌പെക്ടറായിരുന്ന ക്രൈംബ്രാഞ്ച് എസി പി ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നുനാലുപേരെയും അറസ്റ്റ് ചെയ്തത്.

ഇപ്പോൾ അറസ്റ്റിലായ അൻസാർ പോപ്പുലർ ഫ്രണ്ടിന്റെ ഫിറ്റ്‌നസ്സ് ക്ലാസ് എന്നപേരിൽ നടത്തുന്ന അയോധനകല പരിശീലനത്തിന്റെ മുഖ്യ പരിശീലകനും ഫ്രീഡം പരേഡിന്റെ ജില്ലയിലെ തന്നെ മുൻനിര സംഘാടകനുമാണ് . ഇയാളാണ് ഷാജിയുടെ ഓട്ടോയിൽ കയറി സംഭവ സ്ഥലത്തേക്ക് കൊണ്ടുപോയത്. ഓട്ടോ ഇറങ്ങി പണം നൽകാനെന്ന വ്യാജേന ഇടിക്കട്ട കൊണ്ട് മുഖത്തിടിക്കുകയും മറിഞ്ഞുവീണ ഷാജിയെ ബൈക്കിൽ പിൻതുടർന്ന മറ്റുപ്രതികളായ മായനാട് സ്വദേശി അബ്ദുള്ളയും,അബ്ദുൾ അസീസും ചേർന്ന് വെട്ടുകയായിരുന്നു.ശബ്ദം കേട്ട്' ആളുകൾ ഓടിക്കൂടിയതിനാൽ മാത്രമാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. പരിക്കേറ്റ ഷാജി അത്യാസന്നനിലയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു.

2019 ജൂലൈ മാസത്തിൽ കെ സുരേന്ദ്രൻ പങ്കെടുത്ത എലിയാറമല സംരക്ഷണസമിതിയുടെ പൊതുയോഗത്തിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് സമിതിയുടെ സജീവപ്രവർത്തകനായ ഷാജിയെ വകവരുത്താൻപദ്ധതിയിട്ടത്. ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാവും ഈ കേസിലെ പ്രതിയുമായ എലത്തൂർ സ്വദേശി ഹനീഫയും പുതിയങ്ങാടി സ്വദേശി ഷബീർഅലിയും മറ്റും ചേർന്ന് സംഭവത്തിന്റെ തലേ ദിവസം പുതിയങ്ങാടി ഭാഗത്ത് വെച്ച് സംഭവത്തെകുറിച്ച് ആസൂത്രണം ചെയ്യുന്നതിനായി ഒത്തു കൂടിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു.ലക്ഷക്കണക്കിന് ഫോൺകോളുകളും ആയിരത്തോളം വാഹനങ്ങളും പരിശോധിച്ചും അഞ്ഞൂറോളം വ്യക്തികളെ ചോദ്യം ചെയ്തും കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്കെത്തിയത്.

പ്രതിയെ ഓട്ടോ വിളിച്ച പട്ടർപാലത്തെത്തിച്ചും,സംഭവസ്ഥലമായ പറമ്പിൽബസാറിനടുത്തുള്ള തയ്യിൽ താഴത്തെത്തിച്ചും തെളിവെടുപ്പ് നടത്തി.കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനും ആയുധങ്ങൾ കണ്ടെത്തുന്നതിനും പ്രത്യേക അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതാണ്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്.അവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രത്യേക അന്വേഷണസംഘങ്ങളായ ഒ മോഹൻദാസ്,സജി എം ,ഷാലു എം, ഹാദിൽ കുന്നുമ്മൽ , ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ രഘുനാഥൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.