മാണ്ഡ്യ : കോളേജ് പരിസരത്ത് 'ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്ത ജനക്കൂട്ടത്തിന്റെ രോഷം അതേ നാണയത്തിൽ നേരിട്ട ബുർഖ ധരിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോ കണ്ടവർക്ക് കണക്കില്ല.കോടതി ഉത്തരവ് എന്തുതന്നെ ആയാലും പാലിക്കുമെന്നാണ് മുസ്‌കാൻ ഖാന്റെ നിലപാട്.

മാണ്ഡ്യ ജില്ലയിലെ പിഇഎസ് കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സ് വിദ്യാർത്ഥിയായ മുസ്‌കാനെയാണ് ബൂർഖ ധരിച്ചതിന്റെ പേരിൽ കോളേജ് പരിസരത്ത് ജനക്കൂട്ടം പിന്തുടർന്നത്. നൂറുകണക്കിന് വിദ്യാർത്ഥികൾ 'ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം വിളിക്കുകയും പിന്തുടരുകയും ചെയ്തപ്പോൾ 'അല്ലാഹു-അക്‌ബർ' എന്ന കൗണ്ടർ മുദ്രാവാക്യം മുഴക്കി ജനക്കൂട്ടത്തെ നേരിടുകയായിരുന്നു എന്നാണ്മുസ്‌കാൻ ഖാൻ പറയുന്നത്. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇവരുടെ ധൈര്യത്തെ അഭിനന്ദിച്ച് ജമിയത്ത് ഉലമ-ഇ-ഹിന്ദ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഒരു അസൈന്മെന്റ് സമർപ്പിക്കാനാണ് താൻ കോളേജിലെത്തിയതെന്ന് സംഭവം വിശദീകരിച്ച് മാധ്യമപ്രവർത്തകരോട് മുസ്‌കാൻ പറഞ്ഞത് ഇങ്ങനെ.

'ഒരു കൂട്ടം വിദ്യാർത്ഥികൾ എന്നെ ഗേറ്റിൽ തടഞ്ഞു. ബൂർഖ ധരിക്കാതെ കോളേജിൽ പ്രവേശിക്കാനും അല്ലെങ്കിൽ വീട്ടിലേക്ക് മടങ്ങാനും അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ എതിർത്തുകൊണ്ട് അകത്ത് കയറുകയായിരുന്നു. എന്റെ മറ്റ് സുഹൃത്തുക്കളോടും ഈ സംഘം ഇത് തന്നെ ചെയ്യുകയായിരുന്നു. ഞാൻ എന്തിനാണ് എന്റെ വീട്ടിലേക്ക് മടങ്ങിപ്പോകേണ്ടതെന്നും കോളേജ് വളപ്പിൽ പ്രവേശിക്കരുതെന്ന് പറയാൻ നിങ്ങൾക്ക് എന്താണ് അവകാശം എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ചിലർ എന്റെ അടുത്തുവന്ന് 'ജയ് ശ്രീറാം' എന്ന് വിളിച്ചു ഞാൻ ബൂർഖ അഴിക്കണമെന്ന് ആക്രോശിച്ച് എന്റെ പിന്നാലെ വരികയായിരുന്നു. പക്ഷേ ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു എന്ന് മുസ്‌കാൻ പറയുന്നു.

'എനിക്ക് ഭയമില്ല. ഭയമില്ലാതെ 'അല്ലാഹു-അക്‌ബർ' മുദ്രാവാക്യങ്ങൾ ഉപയോഗിച്ചാണ് ഞാൻ പ്രതികരിച്ചത്. ജനക്കൂട്ടം 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുന്നതിലും ഞാൻ 'അല്ലാഹു-അക്‌ബർ' മുദ്രാവാക്യം വിളിക്കുന്നതിലും തെറ്റൊന്നുമില്ല. ഞാൻ കോടതി വിധിക്കായി കാത്തിരിക്കുകയാണ്. കോടതി വിധി എന്തുവന്നാലും പാലിക്കുക തന്നേ ചെയ്യുമെന്ന് മുസ്‌കാൻ കൂട്ടിച്ചേർത്തു

കോളേജ് അധികൃതർ തന്നെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും മുസ്‌കാൻ പറഞ്ഞു. എല്ലാ മതങ്ങൾക്കും അവരവരുടെ സംസ്‌കാരം പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്. എന്റെ സംസ്‌കാരം ഞാൻ മറ്റൊരു നിയന്ത്രണമില്ലാത്ത കാലത്തോളം പിന്തുടരുക തന്നെ ചെയ്യുമെന്ന് മുസ്‌കാൻ വ്യക്തമാക്കി.