കാസർകോട്: വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ പരാതി നൽകി ഇടത് മുന്നണി. കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലുരാവി എന്ന പ്രദേശത്താണ് വോട്ടെണ്ണൽ ദിവസം ആക്രമണം നടന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉബൈദ്, റംഷീദ്, ജെംഷി എന്നിവരാണ് മർദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലുരാവി എന്ന പ്രദേശത്താണ് സംഭവം. മുസ്ലിം ലീഗിന് വലിയ ഭൂരുപക്ഷമുള്ള പ്രദേശമാണിത്. മർദ്ദിച്ചവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ ലീഗിന്റെ തന്നെ ചില ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കുകയായിരുന്നു. അവിടെ നിന്നാണ് ഇത് പുറംലോകം അറിയുന്നത്.

മുസ്ലിം ലീഗിന് വോട്ട് ചെയ്തില്ലെന്നരോപിച്ചാണ് കുടുംബത്തെ വീട്ടിൽകയറി മർദ്ദിച്ചത്. എന്നാൽ സംഭവത്തിൽ കുടുംബം പരാതി നൽകാൻ തയ്യാറായിരുന്നില്ല. ഇതോടെ എൽഡിഎഫ് ഇതിനെതിരേ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു.